ചരിത്രത്തിലാദ്യമായി സ്വർണവില 5000 ഡോളർ തൊട്ടു; കേരളത്തിലും വില ഉയർന്നേക്കും
text_fieldsലണ്ടൻ: ചരിത്രത്തിലാദ്യമായി ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിട്ടു. 5080 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദവും ഫെഡറൽ റിസർവിന് മേൽ അദ്ദേഹം ചെലുത്തുന്ന സമ്മർദവുമെല്ലാം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമാണ്. ഇതിനൊപ്പം ഡോളർ ദുർബലമാവുന്നതും കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും മഞ്ഞലോഹത്തിന് കരുത്താകുന്നുണ്ട്.
2024 ജനുവരിയിൽ ഔൺസിന് 2000 ഡോളർ മാത്രമായിരുന്നു സ്വർണവില. യുക്രെയ്നിലും ഗസ്സയിലുമുണ്ടായ യുദ്ധങ്ങളും ഏറ്റവുമൊടുവിൽ വെനസ്വേലയിൽ യു.എസ് നടത്തിയ അധിനിവേശവുമാണ് വില ഉയരാനുള്ള പ്രധാനകാരണം.
അടുത്തയാഴ്ച ഫെഡറൽ റിസർവിന്റെ വായ്പ അവലോകന യോഗം നടക്കുന്നുണ്ട്. അവലോകനത്തിൽ ഉൾപ്പടെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ സമ്മർദത്തിലാക്കാനുള്ള നീക്കങ്ങൾ ട്രംപ് തുടങ്ങിയിട്ടുണ്ട്. ഇതും സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനുള്ള കാരണമായി.
അതേസമയം, സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നു. സ്വർണത്തിന്റെ ഡിമാൻഡിൽ 44 ശതമാനത്തിന്റെ വർധനയാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

