സ്വർണവില സർവകാല റെക്കോഡിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവൻ വില 42,000 രൂപ കടന്നു. പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 20 മുതൽ തുടർച്ചയായ നാലു ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവൻ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.
2020 ആഗസ്റ്റിലാണ് മുമ്പ് സ്വർണവില സർവകാല റെക്കോഡായ 42,000 രൂപയിൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില. 50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63ലുമാണ്.
2020ൽ അന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74ലുമായിരുന്നു. 1973ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയും. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19,000 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1973ൽ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്നത്. 21000 ശതമാനമാണ് വില വർധനവാണിത്.
1971ലാണ് യു.എസ്. പ്രസിഡന്റ് നിക്സൺ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔൺസ് സ്വർണത്തിന് 35 ഡോളറിന് വില നിശ്ചയിച്ചത്. അന്ന് 55 മടങ്ങാണ് അന്താരാഷ്ട്ര വില വർധിച്ചത്. 16,500 ശതമാനത്തിലധികം വില വർധനവാണിത്.
പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വില വർധിക്കുന്നത്. വില വർധനവ് തുടരുമെന്ന സൂചനകളാണ് വരുന്നത്. 1960 -1970 ഡോളർ വരെ അന്താരാഷ്ട്ര വില എത്താമെന്നും അതിനിടെ ചെറിയ മാറ്റം വിലയിൽ വരാനും സാധ്യതയുണ്ടെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്‍റ്സ് അസാേസിയേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.