കൊച്ചി: ഇന്ധനവിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ 93.09, ഡീസലിന് 87.63 എന്നിങ്ങനെയായി. എണ്ണക്കമ്പനികൾ നിലനിൽക്കുന്ന എറണാകുളം കാക്കനാട്ട് ബുധനാഴ്ച പെട്രോൾ വില 91.08 രൂപയായി.
ശനിയാഴ്ച ഇന്ധന വിലവർധനക്കുശേഷം ഞായറും തിങ്കളും വില മാറ്റമില്ലാതെ തുടർന്നിരുന്നു. നവംബർ 19നുശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയുടെ വർധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്പനികൾ നൽകുന്നത്. ബ്രൻറ് ക്രൂഡോയിൽ വില ബാരലിന് 65.67 ഡോളറിൽ എത്തി നിൽക്കുന്നു.പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 37 പൈസയുമാണ് ചൊവ്വാഴ്ച കൂട്ടിയത്.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 91 (90.93) രൂപക്കടുത്തെത്തി. ഡീസൽ 81 രൂപയും കടന്നു(81.32). മുംബൈയിൽ പെട്രോൾ വില 97.34 രൂപയായപ്പോൾ ഡീസലിന് 88.44 രൂപയുമായി ഉയർന്നു. തുടർച്ചയായി 12 ദിവസം വില കൂട്ടിയശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില വർധന ഇല്ലാതിരുന്നത്. ഫെബ്രുവരിയിൽ മാത്രം പെട്രോൾ ലിറ്ററിൻമേൽ 4.91 രൂപ കൂടി. ഈ വർഷം ഇതുവരെ വർധിച്ചത് 7.50 രൂപയും. ഡീസൽ ഫെബ്രുവരിയിൽ 5.09 രൂപയും ഈ വർഷം ഇതുവെര 7.70 രൂപയും കൂടി.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പെട്രോളിന് 100 രൂപ കടന്നിരുന്നു. ഇന്ധനത്തിന് ഏറ്റവും കൂടിയ വാറ്റ് നികുതി ഈ സംസ്ഥാനങ്ങളിലാണ്. വിവിധ സംസ്ഥാനങ്ങളിൽ ചരക്ക് കടത്തുകൂലിക്കനുസരിച്ചും വില വ്യത്യാസമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ/േമയ് മാസങ്ങളിൽ അന്താരാഷ്ട്ര ഇന്ധനവില കൂപ്പു കുത്തിയപ്പോൾ അതിെൻറ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ എക്സൈസ് നികുതി കൂട്ടുകയാണ് മോദി സർക്കാർ ചെയ്തത്. പിന്നീട് ഇന്ധനവില ഉയർന്നപ്പോഴും നികുതി കുറക്കാൻ കേന്ദ്രം തയാറായില്ല. പെട്രോൾ വിലയിൽ 60 ശതമാനവും ഡീസലിൽ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതിയാണ്.