ഇറാനുമേൽ കടുത്ത ഉപരോധത്തിന് യു.എസ് തയാറെടുക്കുമ്പോൾ ക്രൂഡ് വില ഒരു മാസത്തെ ഉയർന്ന നിരക്കിലേക്ക്
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.എസ് കടുത്ത സാമ്പത്തിക ഉപരോധം നടപ്പിലാക്കാൻ തയാറെടുക്കുന്നതിനിടയിൽ വ്യാഴാഴ്ച ക്രൂഡ് വില ഏകദേശം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്നലെ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ഏകദേശം 3 ഡോളർ വർധിച്ച് ബാരലിന് 92 ഡോളറിനടുത്തെത്തിയിരുന്നു. ജൂലൈ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് എണ്ണവില നേട്ടമുണ്ടാക്കുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് 3.3 ശതമാനം ഉയർന്ന് ബാരലിന് 86.72 ഡോളറിലെത്തി. ഇന്ന് ക്രൂഡ് വിലയിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാകും ഇറാൻ നേരിടേണ്ടി വരികയെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് ഇന്നലെ മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കുമെതിരെ സെക്കന്‍ററി ഉപരോധം ഏർപ്പെടുത്തുമെന്ന് ബെസ്സെന്‍റ് മുന്നറിയിപ്പ് നൽകി. ചൈനയും ഇന്ത്യയുമാണ് ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങലുകാർ എങ്കിലും ബെസ്സെന്‍റ് ഈ രണ്ട് രാജ്യങ്ങളുടെയും പേരുകൾ നേരിട്ട് പരാമർശിച്ചില്ല.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കുന്നതിന് മുമ്പ് ഇറാനിയൻ തുറമുഖങ്ങളുടെ ഉപരോധം അവസാനിപ്പിക്കണമെന്നും മറ്റ് വ്യവസ്ഥകൾ പാലിക്കണമെന്നുമുള്ള ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഇറാൻ തയാറാകാത്ത സാഹചര്യത്തിലാണ് വ്യാപകമായ സാമ്പത്തിക ഉപരോധ സാധ്യതകൾ വരുന്നത്. അതേസമയം, തങ്ങളുടെ പ്രദേശത്തേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് ആരോപിച്ച് ഇറാനുമായുള്ള സാമ്പത്തിക, വാണിജ്യ ഇടപാടുകൾ നിർത്തിവച്ചതായി യു.എ.ഇ പ്രഖ്യാപിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇറാനുമായി ചർച്ചകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും പുതിയ ചർച്ചകൾ ആരംഭിക്കാൻ പദ്ധതിയില്ലെന്നും ട്രംപ് ഈ ആഴ്ച ആദ്യം തന്നെ പറഞ്ഞിരുന്നു. തിങ്കളാഴ്ച അവസാനിച്ച 60 ദിവസത്തെ ഇടക്കാല സമാധാനക്കരാർ നീട്ടാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡോണൾഡ് ട്രംപിന്റെ ഭീഷണികളെ ഇറാൻ തള്ളിക്കളഞ്ഞു. യു.എസ് ജനതയുടെ ശ്രദ്ധ ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് തിരിച്ചുവിടാനാണ് ഈ ഭീഷണികൾ ലക്ഷ്യമിടുന്നതെന്ന് അരാഗ്ചി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

