Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എണ്ണവില വീണ്ടും 100 ഡോളറിലേക്ക്; ഒപെക് തീരുമാനം നിർണായകം

text_fields
bookmark_border
എണ്ണവില വീണ്ടും 100 ഡോളറിലേക്ക്; ഒപെക് തീരുമാനം നിർണായകം
cancel

ന്യൂഡൽഹി: ഹുർമുസ് വഴിയുള്ള എണ്ണവിതരണം യു.എസ്-ഇറാൻ സംഘർഷം കാരണം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 97 ഡോളറിനടുത്തേക്ക് എത്തി.

കഴിഞ്ഞ ആഴ്ച 8 ശതമാനത്തോളം ഉയർന്നതിന് ശേഷമാണ് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.75% വർധിച്ച് ബാരലിന് 96.57 ഡോളറിലെത്തിയിരിക്കുന്നത്. ഞായറാഴ്ച ചേർന്ന യോഗത്തിൽ ഒപെക് പ്ലസ് (OPEC+) ഒക്ടോബർ മാസത്തെ എണ്ണ ഉത്പാദന നയത്തിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ഈ വിലവർധനവ്.

ഉത്പാദനത്തിൽ ഇനി സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കുന്നതിന് മുമ്പായി അംഗരാജ്യങ്ങളുടെ പുതിയ ഉത്പാദന ക്വോട്ടകളിൽ ധാരണയിലെത്തേണ്ടതുണ്ടെന്ന് ഉത്പാദകരുടെ കൂട്ടായ്മ അറിയിച്ചു. ദീർഘ നാളായി തുടരുന്ന ഇറാൻ സംഘർഷം വിപണിയിലെ എണ്ണ ലഭ്യതയെയും വിലയെയും സ്വാധീനിക്കാനുള്ള ഒപെക് പ്ലസിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ബ്രെന്‍റും ഡബ്ല്യു.ടി.ഐയും ഒരാഴ്ചയിൽ 10% ഓളം ഉയർന്നു. യു.എസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ ഏഴാം മാസത്തിലേക്ക് കടന്നതോടെ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ 7.08 ഡോളർ (ഏകദേശം 8%) വർധിച്ച് വെള്ളിയാഴ്ച ബാരലിന് 96.28 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ആഴ്ചയിൽ 10 ശതമാനത്തോളം ഉയർന്ന് ബാരലിന് 91.48 ഡോളറിലെത്തി. ഈ വിലക്കയറ്റം യു.എസിലെ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിച്ചു. ഇത് ഇന്ധനച്ചെലവിലും പണപ്പെരുപ്പത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ഒപെക് പ്ലസ് ഉത്പാദനം മാറ്റമില്ലാതെ തുടരുന്നത്?

സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, അൾജീരിയ, കസാഖിസ്ഥാൻ, ഒമാൻ എന്നീ ഏഴ് പ്രധാന ഒപെക് പ്ലസ് അംഗങ്ങൾ ഞായറാഴ്ച യോഗം ചേർന്ന് ഒക്ടോബറിലെ നിലവിലുള്ള എണ്ണ ഉത്പാദന നയം തുടരാൻ തീരുമാനിക്കുകയായിരുന്നു. 2023ൽ ഏർപ്പെടുത്തിയ പ്രതിദിനം 1.65 ദശലക്ഷം ബാരലിന്റെ ഉത്പാദനക്കുറവ് ഘട്ടംഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബറിലേക്ക് ഉത്പാദനം കൂട്ടാൻ ഓഗസ്റ്റിൽ ഒപെക് പ്ലസ് സമ്മതിച്ചിരുന്നു. എന്നാൽ, പദ്ധതിയിട്ട ഉത്പാദന വർധനവ് ഉണ്ടായിട്ടും സംഘർഷങ്ങൾ കാരണം വിപണിയിലെ യഥാർഥ എണ്ണ ലഭ്യത ലക്ഷ്യമിട്ടതിനേക്കാൾ കുറവാണ്.

ഇറാൻ സംഘർഷം ആഗോള എണ്ണ വിപണി നിയന്ത്രിക്കാനുള്ള ഒപെക് പ്ലസിന്റെ കഴിവിനെ സങ്കീർണമാക്കിയിട്ടുണ്ട്. വിതരണ തടസ്സങ്ങൾ വിപണിയെ ബാധിക്കുന്നതിനാൽ പ്രതിമാസ ഉത്പാദന ക്രമീകരണങ്ങളിൽ നിന്ന് ഗ്രൂപ്പിന്റെ ദീർഘകാല ഉത്പാദന തന്ത്രത്തിലേക്ക് ശ്രദ്ധ മാറുകയാണ്.

2027ലെ ഉത്പാദന തീരുമാനമാണ് ഒപെക് പ്ലസിന് മുന്നിലുള്ള വലിയ വെല്ലുവിളി. 21 രാജ്യങ്ങളുള്ള കൂട്ടായ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും 2026 അവസാനത്തോടെ അവസാനിക്കുന്ന മറ്റൊരു ഉത്പാദന നിയന്ത്രണം കൂടിയുണ്ട്. ഇത് ഒഴിവാക്കി കൂടുതൽ ക്രൂഡ് ഓയിൽ വിപണിയിലെത്തിക്കുന്നതിന് മുമ്പ് അംഗരാജ്യങ്ങളുടെ ഉത്പാദന ശേഷി വിലയിരുത്തുകയും 2027ലേക്ക് പുതിയ ഉത്പാദന പരിധികൾ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ വർഷം അവസാനത്തോടെ ഇത് വലിയൊരു ചർച്ചാവിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ലെ ക്വാട്ട ചർച്ചകൾക്ക് തയ്യാറെടുക്കുന്നതിനായി നാലാം പാദത്തിൽ (Q4) ഉത്പാദന വർധനവ് ഒപെക് പ്ലസ് താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് മുമ്പ് സൂചനകളുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഒക്ടോബറിന് ശേഷമുള്ള നയങ്ങളെക്കുറിച്ച് ഒപെക് പ്ലസ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

ഞായറാഴ്ച യോഗം ചേർന്ന ഏഴ് ഒപെക് പ്ലസ് അംഗങ്ങൾ ഒക്ടോബർ 4ന് വീണ്ടും യോഗം ചേരും. എന്നാൽ നിലവിൽ യു.എസ്-ഇറാൻ സംഘർഷം, ഹുർമുസ് പ്രതിസന്ധി, തുടർന്നുണ്ടാകാൻ സാധ്യതയുള്ള വിതരണ തടസങ്ങൾ എന്നിവയിലാണ് എണ്ണ വിപണി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഘർഷം ഇനിയും രൂക്ഷമായാൽ ക്രൂഡ് ഓയിൽ വിലയിൽ വർധനവ് തുടരാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crude price hike
Next Story