വീണ്ടും കുതിക്കുമോ അല്ലെങ്കിൽ കിതക്കുമോ? വരും ദിനങ്ങൾ വിപണിക്ക് നിർണായകം
text_fieldsമുംബൈ: രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ദലാൽ സ്ട്രീറ്റിൽ നേരിയ ആശ്വാസം. സൂചികകൾ ചൊവ്വാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. വിൽപന സമ്മർദത്തെ തുടർന്നാണ് വിപണിയിൽ കടുത്ത പ്രതിസന്ധി ഉടലെടുക്കുന്നത്. അതിവേഗം പടരുന്ന ഒമിക്രോണും ആശങ്കയായി തുടരുകയാണ്. ഒമിക്രോൺ എത്രത്തോളം പടരുമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു. ഇതിനൊപ്പം വിദേശമൂലധനം വിപണിയിൽ നിന്നും വൻതോതിൽ പുറത്തേക്ക് ഒഴുകുന്നതും തിരിച്ചടിയാവുന്നു.
വരും ദിനങ്ങളിലും ഒമിക്രോൺ വാർത്തകൾ തന്നെയാവും വിപണിയെ സ്വാധീനിക്കുക. മറ്റ് ആഗോള വിപണികളിലെ പ്രകടനവും നിർണായകമായി മാറും. വരും ദിവസങ്ങളിലും വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നത് തുടർന്നാൽ അത് തിരിച്ചടിയാകും. ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകൾ എത്രത്തോളം നിക്ഷേപം നടത്തുമെന്നതും പ്രാധാന്യമർഹിക്കുന്നു.
സെൻസെക്സ് 497 പോയിന്‍റ് നേട്ടത്തോടെ 56,319.01ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156 പോയിന്‍റ് ഉയർന്ന 16,770.85ലെത്തി. ബ്ലുചിപ്പ് ഓഹരികളിൽ എച്ച്.സി.എൽ ടെക് 4.32 ശതമാനം ഉയർന്നു. വിപ്രോ, യു.പി.എൽ, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ജെ.എസ്.ഡബ്യു സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കി.
പവർ ഗ്രിഡാണ് നിഫ്റ്റിയിൽ വൻ നഷ്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ കൺസ്യൂമർ, സിപ്ല, എസ്.ബി.ഐ, ഹീറോ മോട്ടോ കോർപ്പ്, കൊട്ടക് മഹീന്ദ്ര എന്നിവരും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റ് സ്മോൾകാപ്പ്, മിഡ്കാപ്പ് ഇൻഡക്സുകൾ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.