സെബിയുടെ ക്ലീൻചിറ്റിന് പിന്നാലെ അദാനി ഓഹരികൾക്ക് വൻ മുന്നേറ്റം
text_fieldsഗൗതം അദാനി
ന്യൂഡൽഹി: ഹിൻഡൻബർഗ് ആരോപണങ്ങളിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് സെബി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ കമ്പനിക്ക് വിപണിക്ക് മുന്നേറ്റം. ഒരു ശതമാനം മുതൽ 9.6 ശതമാനം വരെയാണ് ഓഹരികളുടെ വില ഉയർന്നത്.അദാനി ടോട്ടൽ ഗ്യാസിന്റെ വില പത്ത് ശതമാനം ഉയർന്നത്. ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ വില 4.3 ശതമാനം ഉയർന്നു. അദാനി പവർ 7.4 ശതമാനവും അദാനി പോർട്ട്സ് രണ്ട് ശതമാനവും ഉയർന്നു. അദാനി ഗ്രീൻ, അദാനി എനർജി സൊല്യൂഷൻസ് എന്നിവ നാല് ശതമാനവും ഉയർന്നു.
എല്ലാം കെട്ടുകഥ; അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി
മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളി ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നുമാണ് സെബി വ്യക്തമാക്കിയത്.
കമ്പനിയിലെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കുന്ന നിയമവിരുദ്ധ രീതിയായ ഇൻസൈഡർ ട്രേഡിങ്, ഓഹരി വിപണിയിലെ കൃത്രിമം, ഓഹരി വിപണി നിയമങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സെബി പുറത്തിറക്കിയ രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ പറയുന്നു.
2023 ജനുവരിയിലാണ് ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണം ഹിൻഡൻബർഗ് റിസർച് പുറത്തുവിട്ടത്. ആദികോർപ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മൈൽസ്റ്റോൺ ട്രേഡ്‍ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, രേവാർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ അദാനി ഗ്രൂപ് കമ്പനികളിലേക്ക് വിദേശ ഫണ്ട് എത്തിച്ചുവെന്നും ഇത് അദാനി പവർ ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് വകമാറ്റിയെന്നുമായിരുന്നു ആരോപണം. എന്നാൽ, പരസ്പര ബന്ധമുള്ള കക്ഷികൾ തമ്മിലെ ഇടപാട് എന്ന നിർവചനത്തിൽ ഇത് വരുന്നില്ലെന്നും അതിനാൽ തെറ്റില്ലെന്നുമാണ് സെബിയുടെ കണ്ടെത്തൽ.
ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പും ആവർത്തിച്ച് നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയിൽ അവരുടെ ഓഹരികളുടെ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.
അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിപണിയിൽ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് അമേരിക്കൻ ഷോർട്ട് സെല്ലർ വിഭാഗത്തിൽ പെടുന്ന ഹിൻഡൻബെർഗിന്റെ രീതി. 2017ലാണ് ഈ കമ്പനി തുടങ്ങിയത്. 2025 ജൂണിൽ കമ്പനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനും പങ്കാളിത്തമുണ്ടെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
ഒരു സാധാരണ ആക്രമണമായിരുന്നില്ല ഹിൻഡൻബർഗിന്റെത് എന്ന് ഗൗതം അദാനി തന്നെ തുറന്നു സമ്മതിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിരത നേരിട്ട ഇരട്ടപ്രഹരമായിരുന്നു അത്. അവരുടെ ഫോളോ ഓൺ പബ്ലിക് ഓഫർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തയാറാക്കിയ റിപ്പോർട്ടായിരുന്നു അത്. ചില നിക്ഷിപ്ത താൽപര്യമുള്ള മാധ്യമങ്ങൾ അത് കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഗൗതം അദാനി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

