ഫലസ്തീൻ-ഇസ്രായേൽ സംഘർഷം: എണ്ണവില ഉയരുമോ ?
text_fieldsഫലസ്തീനും ഇസ്രായേലും തമ്മിൽ സംഘർഷം തുടങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മിഡിൽ ഈസ്റ്റിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. തിങ്കളാഴ്ച ബ്രെൻറ് ക്രൂഡോയിലിന്റെ വില 4.2 ശതമാനം കൂടി 88.15 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.3 ശതമാനം ഉയർന്ന് 86.38 ഡോളറിലെത്തി.
അതേസമയം, ചൊവ്വാഴ്ച എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 0.37 ശതമാനത്തിന്റെ ഇടിവും ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയിൽ 0.36 ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായത്. ഇസ്രായേലും ഫലസ്തീനും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളല്ലെങ്കിലും യുദ്ധം മേഖലയെ ആകെ അസ്ഥിരമാക്കുമോയെന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
നിലവിലെ സാഹചര്യം എണ്ണവിലയിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. മുമ്പ് യുക്രെയ്നും റഷ്യയും തമ്മിൽ യുദ്ധമുണ്ടായപ്പോൾ അത് എണ്ണവില ഉയർത്തിയിരുന്നു. അത്തരമൊരു സാഹചര്യം ഇപ്പോഴുണ്ടാവില്ലെന്നാണ് റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നത്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിച്ചാൽ അത് എണ്ണവിലയെ സ്വാധീനിച്ചേക്കുമെന്നും സ്റ്റാൻലി പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് ഇറാൻ വരികയാണെങ്കിൽ അത് എണ്ണവില ഉയരുന്നതിന് കാരണമായേക്കും. കഴിഞ്ഞ രണ്ട് വർഷമായി ഇറാന്റെ എണ്ണ കയറ്റുമതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. യു.എസുമായി ഇറാൻ ചർച്ചകൾ പുനഃരാരംഭിച്ചതാണ് കയറ്റുമതി ഉയരാനുള്ള കാരണങ്ങളിലൊന്ന്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ ഇറാനും പങ്കാളികളാവുകയാണെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും എണ്ണവില ഉയരുന്നതിന് കാരണമായേക്കുമെന്നും പ്രവചനങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.