കേന്ദ്രസർക്കാറിന്റെ കടം 155 ലക്ഷം കോടി കടന്നു; പ്രതിവർഷ പലിശ മാത്രം 9.4 ലക്ഷം കോടി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കടം കുത്തനെ ഉയരുന്നു. നിലവിൽ 155.8 ലക്ഷം കോടി രൂപയാണ് കടമായി ഉള്ളതെന്ന് ധനകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ൽ 155.8 ലക്ഷം കോടി രൂപ ആയി ഉയരുകയായിരുന്നു. 2017-18ൽ മൊത്തം ജി.ഡി.പിയുടെ 48.5 ശതമാനമായിരുന്നു കടം. എന്നാൽ, 2022-23ൽ ഇത് 57.3 ശതമാനമായി ഉയർന്നു.
2021-22ൽ 138.9 ലക്ഷം കോടി രൂപ ആയിരുന്ന കടം ഒരു വർഷംകൊണ്ട് 16.9 ലക്ഷം കോടി വർധിച്ചാണ് 155.8 ലക്ഷം കോടി ആയത്. വിദേശ -ആഭ്യന്തര കടങ്ങളുടെ കണക്ക് പരിശോധിച്ചാൽ രണ്ടും ഇരട്ടിയോളമായി വർധിച്ചു. കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടിവരുന്നുണ്ട്. 2022-23ൽ കടത്തിന്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്.
മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്രബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽനിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടിവരുന്നത്. കോവിഡ് മൂലമാണ് 2020-21ൽ കടം കൂടിയത് എന്നാണ് സർക്കാർ വ്യക്തമാക്കിയതെന്നും എന്നാൽ, കോവിഡിന് മുന്നേതന്നെ കടം ഉയർന്നുതുടങ്ങി എന്ന് കണക്കുകളിൽനിന്ന് വ്യക്തമാണെന്നും വി. ശിവദാസൻ പറഞ്ഞു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിമാനത്തിന്റെ വില സംബന്ധിച്ച് വിവരവും വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.