ശ്രീലങ്കയുടെ വഴിയെ പാകിസ്താനും; സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ രാജ്യം
text_fieldsന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച് പാകിസ്താൻ. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താൻ കറൻസി എത്തിയതോടെയാണ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകൾ വീണ്ടും സജീവമായത്. പാകിസ്താൻ രൂപ 7.6 ശതമാനം ഇടിവോടെ 228ലാണ് ഡോളറിനെതിരെ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 1998ന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ രൂപക്ക് ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്.
ഇതോടെ പ്രതിസന്ധി തീർക്കാൻ ഐ.എം.എഫ് നൽകാമെന്നേറ്റ 1.2 ബില്യൺ ഡോളറും മതിയാവില്ലെന്നാണ് റിപ്പോർട്ട്. പാകിസ്താൻ ബോണ്ടുകളും ഏറ്റവും മോശം അവസ്ഥയിലാണ്. ശ്രീലങ്കക്ക് സമാനമാണ് പാകിസ്താന്റെയും തകർച്ചയെന്നാണ് വിലയിരുത്തൽ.
ഫിച്ച് ഉൾപ്പടെയുള്ള റേറ്റിങ് ഏജൻസികൾ പാകിസ്താന്റെ റേറ്റിങ് കുറച്ചിട്ടുണ്ട്. ഫിച്ച് നെഗറ്റീവായാണ് പാകിസ്താന്റെ റേറ്റിങ് കുറച്ചത്. പാകിസ്താന് പുറത്തു നിന്നുള്ള പണലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും സാമ്പത്തികസ്ഥിതി മോശമാണെന്നുമാണ് ഫിച്ചിന്റെ വിലയിരുത്തൽ.
റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ അനുസരിച്ച് പാകിസ്താന്റെ വിദേശനാണ്യ കരുതൽ ശേഖരണം 2022 ജൂണിൽ 10 ബില്യൺ ഡോളറായി കുറഞ്ഞു. 16 ബില്യൺ ഡോളർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. നേരത്തെ പാകിസ്താൻ കേന്ദ്രബാങ്ക് പലിശനിരക്കുകൾ ഉയർത്തിരുന്നു. നിരക്കുകളിൽ 125 ബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. വിദേശകറൻസിയുടെ ലഭ്യത കൂട്ടാൻ ലക്ഷ്യമിട്ടാണ് നിരക്കുകൾ ഉയർത്തിയതെങ്കിലും അത് കാര്യമായ ഫലം കണ്ടിട്ടില്ല.
പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധിക്ക് രാഷ്ട്രീയമായ വശം കൂടിയുണ്ട്. 2019ൽ പാക് സർക്കാർ ഐ.എം.എഫിൽ നിന്നും 6 ബില്യൺ ഡോളറിന്റെ വായ്പ വാങ്ങുന്നതിനായി എണ്ണ, ഊർജ സബ്സിഡികൾ വെട്ടിച്ചുരിക്കിയിരുന്നു. ഇത് സമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.