ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഏഴ് ശതമാനമായി കുറയും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 2022-23 സാമ്പത്തിക വർഷം ഏഴ് ശതമാനമായി കുറയുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 8.7 ശതമാനമായിരുന്നു. ഖനന, ഉൽപാദന മേഖലകളിലെ മോശം പ്രകടനമാണ് കാരണമെന്നും നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റിസർവ് ബാങ്ക് പ്രവചിച്ച 6.8 ശതമാനം ജി.ഡി.പി വളർച്ചയേക്കാൾ നേരിയ വർധനയുണ്ട്. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് കണക്കുകൾ പുറത്തുവന്നത്. ഉൽപാദന മേഖലയിൽ 2021-22 ലെ 9.9ൽ നിന്ന് 1.6 ശതമാനമായും ഖനന മേഖലയിൽ 11.5ൽ നിന്ന് 2.4 ശതമാനമായും വളർച്ച കുറയും.
സ്ഥിരവിലയിൽ 2022-23 വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (റിയൽ ജി.ഡി.പി) 157.60 ലക്ഷം കോടിയാണ്. 2021-22 വർഷം ഇത് 147.36 ലക്ഷം കോടി രൂപയായിരുന്നു. നിലവിലെ വിലയിൽ നോമിനൽ ജി.ഡി.പി 2022-23 വർഷം 273.08 ലക്ഷം കോടി രൂപയാണ്. 2021-22ൽ 236.65 ലക്ഷം കോടി രൂപയായിരുന്നു. കാർഷിക മേഖല വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് അര ശതമാനം വർധിച്ച് 3.5 ശതമാനമാകും. വാണിജ്യം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം, സേവനങ്ങൾ എന്നിവ 11.1 ശതമാനത്തിൽ നിന്ന് 13.7 ശതമാനമായും സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സേവന വിഭാഗം 4.2ൽ നിന്ന് 6.4 ശതമാനമായും വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നിർമാണ മേഖല 11.5 ശതമാനത്തിൽ നിന്ന് 9.1 ശതമാനമായും പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവ 12.6 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

