Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gold merchants
cancel

ഇ-വേ ബില്ലിനെ സ്വർണ വ്യാപാരികൾ എതിർക്കുന്നതെന്തിന്?

text_fields
bookmark_border

സ്വർണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ നടപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ വ്യാപാരികൾ അതംഗീകരിക്കുന്നില്ലെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ പ്രസ്താവിക്കുകയുണ്ടായി.

വ്യാപാരികൾ അനുകൂലിക്കാത്തത് എന്തെങ്കിലും പിടിവാശി മൂലമല്ല, മറിച്ച് ഈ മേഖലയിൽ ഇ-വേ ബിൽ ഒരിക്കലും പ്രായോഗികമല്ലാത്തതുകൊണ്ടും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവൻ പോലും അപകടാവസ്ഥയിൽ കൊണ്ടെത്തിക്കുമെന്നതും കാരണമായാണ്.

സ്വർണാഭരണ നിർമാണം പല ഘട്ടങ്ങളായി പല ഫാക്ടറികളിലായാണ് നടക്കുന്നത്. ഒരു സ്വർണാഭരണം പൂർത്തിയായി ഒരു കുഞ്ഞിന്റെ കാതിലോ കൈകളിലോ എത്തുന്നതിനുമുമ്പ് നിരവധി ഫാക്ടറികളിലൂടെയാണ് കടന്നുപോകുന്നത്.

ആഭരണത്തിന്റെ ഓരോ നിർമാണഘട്ടത്തിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ പ്രായോഗികമല്ല.

മാത്രമല്ല ഇത് വ്യവസായത്തിനുള്ളിലെ വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പൂർണമായും തടസ്സപ്പെടുത്തുകയും അനാവശ്യമായ വ്യവഹാരത്തിനുള്ള സാധ്യതകളിലേക്ക് വഴിതെളിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ വ്യവസായത്തിനുള്ളിലെ വ്യാപാരത്തിനായി സാധനങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഡെലിവറി ചെയ്യാൻ എല്ലാ രേഖകളും നൽകി വിശ്വാസമുള്ള പ്രത്യേക ആൾക്കാരെ ചുമതലപ്പെടുത്തുന്നുണ്ട്.

അവരുടെ വിവരം ഏതെങ്കിലും തരത്തിൽ പുറത്തായാൽ, അവർ കൊണ്ടുപോകുന്ന പാർസലുകൾ സംബന്ധിച്ച വിവരം ചോർന്നാൽ, മോഷണവും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും മുതൽ കൊലപാതകം വരെ നടന്നേക്കാം.

നിലവിൽ 50000 രൂപക്കു മുകളിൽ വിലയുള്ള സാധനങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിന് ഇ- വേ ബിൽ സംവിധാനമുണ്ട്. ജി.എസ്.ടി നിയമം നടപ്പിലാക്കിയപ്പോൾ സ്വർണത്തെ ഇ-വേ ബിൽ സംവിധാനത്തിൽ നിന്നൊഴിവാക്കിയിരുന്നു. പ്രായോഗികമായ ഒട്ടേറെ വശങ്ങൾ പരിഗണിച്ചായിരുന്നു ഈ ഒഴിവാക്കൽ തീരുമാനം.

10 ഗ്രാം സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണമെന്ന് നിഷ്കർഷിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സ്വർണാഭരണം അണിഞ്ഞുനടക്കുന്ന ആരെയും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പിടികൂടാനും ചോദ്യം ചെയ്യാനും പിഴ ചുമത്താനും കഴിയുമെന്ന നിലവരും. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

ജി.എസ്.ടി സംവിധാനത്തിൽ സ്വർണത്തിന് ഇ-വേ ബിൽ നടപ്പാക്കുന്നതിനെ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പ്രായോഗിക വശങ്ങൾ ചൂണ്ടിക്കാട്ടി എതിർത്തിട്ടുള്ളതാണ്.

കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നുവെന്ന് കണ്ടെത്താൻ നികുതി വകുപ്പിന് തീർച്ചയായും അധികാരമുണ്ട്. അവയെക്കുറിച്ച് അന്വേഷണം വേണമെന്നത് കേരളത്തിലെ സ്വർണ വ്യാപാരികൾ കാലങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യവുമാണ്.

കള്ളക്കടത്തിന്റെ സ്വർണ മൂല്യവർധിത ഉൽപന്നങ്ങൾ എന്തെല്ലാമാണ്. അവ അനധികൃത നിർമാണ മേഖലയിലേക്ക് പോകുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് അവിടെ പിടിക്കപ്പെടുന്നില്ല. ജി.എസ്.ടി വകുപ്പിന് സ്വർണക്കള്ളക്കടത്തുകാരെ പിടിക്കാനുള്ള അധികാരമുണ്ടായിട്ടും അവർ അതിന് തയാറാവുന്നില്ല എന്നത് അത്ഭുതകരമാണ്.

(ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why do gold merchants oppose the e-way bill?
Next Story