
കരകയറാനാകാതെ വോഡഫോൺ ഐഡിയ; നഷ്ടം 25,460 കോടി
text_fieldsന്യൂഡൽഹി: കനത്ത നഷ്ടം നേരിട്ട് രാജ്യത്തെ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ 25,460 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻവർഷം ഇതേ സാമ്പത്തിക പാദത്തിൽ 4874 കോടി രൂപയായിരുന്നു നഷ്ടം.
വരുമാനം എട്ടുശതമാനം ഇടിഞ്ഞ് 10,659. 30 കോടിയായി. ഈ പാദത്തിൽതന്നെ മൂന്നു ഗഡുക്കളായി 6854.40 കോടി രൂപയുടെ കുടിശ്ശിക കേന്ദ്ര ടെലികോം വകുപ്പിന് കൈമാറിയതായും വോഡഫോൺ ഐഡിയ അറിയിച്ചു. കമ്പനിയുടെ മൊത്ത ബാധ്യത 58,254 കോടിയായി ഉയർന്നു. കമ്പനിയുടെ മൊത്ത ആസ്തി നെഗറ്റീവായി 19,491.80 കോടി രൂപയിലെത്തി.
കോവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയും കമ്പനിക്ക് തിരിച്ചടിയായതായി വാർത്തക്കുറിപ്പിൽ പറയുന്നു. കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണവും മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
രാജ്യത്തുടനീളം ചെലവ് കുറക്കുന്നതിൻെറ ഭാഗമായി 1500 ജീവനക്കാരെ വോഡഫോൺ ഐഡിയ പിരിച്ചുവിട്ടിരുന്നു. വിടുതൽ ആനുകൂല്യങ്ങൾ നൽകി സ്ഥിര ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. ജിയോയുടെ കടന്നുവരവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കുമാണ് കമ്പനിയെ വൻ കടക്കെണിയിലേക്ക് തള്ളിവിട്ടത്.