വിമാനത്താവളവും കോപ്പർ പ്ലാന്റും ബാധ്യതയായി; അദാനി എന്റർപ്രൈസസിന് 221 കോടിയുടെ നഷ്ടം
text_fieldsഅഹ്മദാബാദ് : അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് നാല് വർഷത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക നഷ്ടം. 2026 സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിൽ 221 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുൻവർഷം ഇതേ കാലയളവിൽ കമ്പനി 3,845 കോടി രൂപയുടെ വലിയ ലാഭം സ്വന്തമാക്കിയിരുന്നു.
കമ്പനിയുടെ പ്രവർത്തന ചെലവിലുണ്ടായ വൻ വർധനയാണ് ഈ നഷ്ടത്തിന് പ്രധാന കാരണമായത്. മുൻവർഷം 26,288 കോടി രൂപയായിരുന്ന ആകെ ചെലവ് ഇത്തവണ 32,458 കോടി രൂപയായി ഉയർന്നു.ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ നവി മുംബൈ വിമാനത്താവളം, മാർച്ചിൽ കമീഷൻ ചെയ്ത ഗുജറാത്തിലെ കോപ്പർ പ്ലാന്റ് എന്നിവയുടെ മൂല്യശോഷണം കമ്പനിയുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചു.
ഓസ്‌ട്രേലിയയിലെ കാർമൈക്കൽ തെർമൽ കൽക്കരി ഖനിയിലുണ്ടായ പ്രവർത്തന തടസ്സങ്ങൾ ഖനന മേഖലയിലെ നഷ്ടം വർധിപ്പിച്ചു. കഴിഞ്ഞ വർഷം 284 കോടി രൂപയായിരുന്ന ഖനന മേഖലയിലെ നഷ്ടം ഇത്തവണ 1,128 കോടി രൂപയായി ഉയർന്നു.കമ്പനിയുടെ ന്യൂ എനർജി വിഭാഗത്തിലും 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
അദാനി എന്റർപ്രൈസസ് നഷ്ടം നേരിട്ടപ്പോൾ ഗ്രൂപ്പിന്റെ തന്നെ തുറമുഖ വിഭാഗമായ അദാനി പോർട്‌സ് ലാഭത്തിൽ മികച്ച മുന്നേറ്റം നടത്തി. മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 9.43 ശതമാനം വർധിച്ച് 3,308.30 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ ഇത് 3,023.10 കോടി രൂപയായിരുന്നു.പുതിയ വിമാനത്താവളവും കോപ്പർ പ്ലാന്റും പ്രവർത്തനസജ്ജമാകുന്നതോടെ വരും കാലയളവിൽ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

