സ്വർണവ്യവസായികളായ ദമ്പതികൾ രാജ്യം വിട്ടു; എസ്.ബി.െഎക്ക് 1000 കോടി നഷ്ടം
text_fieldsചെന്നൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യക്ക് വായ്പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്ടമായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ വ്യാപാര-നിർമാണ ശൃംഖലയായ കനിഷ്ക ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എസ്.ബി.െഎ നേതൃത്വം നൽകുന്ന 14 ബാങ്കുകളടങ്ങിയ കൂട്ടായ്മയിൽ നിന്ന് 842.15 കോടി രൂപാ വായ്പയെടുത്തത്.
പലിശ ഉൾപ്പെടെ തിരിച്ചുകിട്ടാനുള്ളത് 1000 കോടിയായെന്നാണ് കഴിഞ്ഞ ജനുവരിയിൽ എസ്.ബി.െഎ അധികൃതർ സി.ബി.െഎക്ക് നൽകിയ പരാതിയിൽ പറയുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിെൻറ 115 കോടിയും നഷ്ടപ്പെട്ടു. അന്വേഷണം തുടങ്ങിയതോടെ ഉത്തരേന്ത്യൻ സ്വദേശികളായ കമ്പനി ഉടമകൾ ഭൂപേഷ് കുമാർ ജെയിൻ, ഭാര്യ നീതാ ജെയിൻ എന്നിവർ മൗറീഷ്യസിൽ അഭയം തേടിയതായി സൂചനയുണ്ട്. നീരവ് മോദി ഉൾപ്പെടെയുള്ള സംഘങ്ങളുമായി ദമ്പതികൾക്ക് ബന്ധമുണ്ടോയെന്ന് സി.ബി.െഎ സംശയിക്കുന്നു.
വായ്പക്ക് വ്യാജ രേഖ നൽകി, ഒരു രാത്രി കൊണ്ട് സ്ഥാപനം അടച്ച് സ്ഥലം വിട്ടു തുടങ്ങിയ ആരോപണങ്ങളാണു പരാതിയിൽ. ചെന്നൈ രാജാജി ശാലയിലെ എസ്.ബി.െഎയിൽനിന്നാണ് വായ്പ നൽകിയത്. കഴിഞ്ഞവർഷം മാർച്ചിൽ എട്ട് ബാങ്കുകളുടെ തിരിച്ചടവ് ആദ്യം മുടക്കിയ കമ്പനി പിന്നീട് മറ്റെല്ലാവരുടെയും തിരിച്ചടവ് മുടക്കി. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ കനിഷ്കയുടെ ചെന്നൈയിലെ കോർപറേറ്റ് ഒാഫീസും സ്വർണാഭരണ നിർമ്മാണ കേന്ദ്രവും ഷോറൂമുകളും പരിശോധിച്ചു. ഇതിനിടെ കമ്പനി ഒാഫീസും ഷോറൂമുകളും പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു.
തട്ടിപ്പ് വിവരം കഴിഞ്ഞവർഷം നവംബറിൽ റിസർവ് ബാങ്കിനെ അറിയിച്ചിരുന്നതായി എസ്.ബി.െഎ അധികൃതർ വ്യക്തമാക്കി. ചെന്നൈ ടി.നഗർ േനാർത്ത് ഉസ്മാൻ റോഡിലെ പ്രശാന്ത് ടവറിലാണ് കോർപറേറ്റ് ഓഫീസും ഷോറൂമും പ്രവർത്തിച്ചിരുന്നത്. ഉൽപാദന യൂണിറ്റ് പ്രവർത്തിച്ചിരുന്നത് ചെങ്കൽപ്പേട്ടിലും. വിവിധ നഗരങ്ങളിലെ ജ്വല്ലറികൾക്കു സ്വർണാഭരണം നൽകിയിരുന്നത് കനിഷ്കായിരുന്നു. ഷോ റൂം സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് പൂട്ടുകയാെണന്ന് ഉടമകൾ അറിയിച്ചതായി തൊഴിലാളികൾപറയുന്നു.
2007ലാണ് കനിഷ്ക് ജ്വല്ലറി വായ്പയെടുത്തത്. ആദ്യഘട്ടത്തിൽ പ്രവർത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയുമാണ് അനുവദിച്ചത്. പിന്നീട് തവണകളായി വായ്പ അനുവദിച്ചു. എസ്.ബി.ഐ- 215 കോടി, പഞ്ചാബ് നാഷനൽ ബാങ്ക് - 115, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 50, സിണ്ടിക്കേറ്റ് ബാങ്ക്- 50, ബാങ്ക് ഓഫ് ഇന്ത്യ- 45, ഐഡിബിഐ - 45, യൂക്കോ ബാങ്ക്- 40, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്- 37 , ആന്ധ്രാ ബാങ്ക്- 30, ബാങ്ക് ഓഫ് ബറോഡ- 30, എച്ച്ഡിഎഫ്സി- 25, ഐ.സി.സി.ഐ- 25 , സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 20, കോർപറേഷൻ ബാങ്ക് -20 കോടി വീതമാണ് കൺസോഷ്യത്തിലെ ബാങ്കുകൾ അനുവദിച്ച വായ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.