വിലക്കയറ്റം: നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്
text_fieldsകൊച്ചി: നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷർ ഉൽപ്പന്നങ്ങളുടെ ദൗർലഭ്യവും മൂലം സംസ്ഥാനത്ത് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഒരു വർഷത്തിനിടെ സിമൻറും കമ്പിയും ഉൾപ്പെടെ നിമാണ സാമഗ്രികൾ പലതിനും 25 ശതമാനം മുതൽ 80 ശതമാനം വരെ വില വർധന. സിമൻറ് കമ്പനികളുടെ ആസൂത്രിത നീക്കവും വില വർധനക്ക് കാരണമാണ്. ഇതോടെ, വീട് പണി ഉൾപ്പെടെ നിർമാണങ്ങളുടെ ചെലവ് ഗണ്യമായി ഉയർന്നു. കരാറുകാരും പ്രതിസന്ധിയിലാണ്. ഒരു വർഷം മുമ്പ് ചതുരശ്രയടിക്ക് 1600 രൂപ മുതൽ 1900 രൂപ വരെയായിരുന്ന നിർമാണച്ചെലവ് 1800 രൂപ മുതൽ 2300 രൂപ വരെയായി. സിമൻറ്, കമ്പി, കല്ല്, മെറ്റൽ, എം സാൻഡ് എന്നിവയുടെയെല്ലാം വില ഇൗ കാലയളവിനിടെ ഗണ്യമായി വർധിച്ചു.
350-360 രൂപ വരെയായിരുന്നു ഒരു പാക്കറ്റ് സിമൻറ് വില. എ ഗ്രേഡ് വിഭാഗത്തിൽവരുന്ന കമ്പനികൾ ഇത് ഒറ്റയടിക്ക് 400-420 രൂപയായി. 370 രൂപ വരെയെത്തിയ ശേഷം താഴ്ന്ന വിലയാണ് ഇപ്പോൾ കുതിച്ചു കയറിയത്. എന്നാൽ, കർണാടകത്തിൽ 280-290 രൂപ നിരക്കിൽ സിമൻറ് കിട്ടും. കെട്ടിട നിർമാണത്തിന് കൂടുതലായി ഉപയോഗിക്കുന്ന എട്ട് എം.എം. കമ്പി കിലേക്ക് 55 രൂപയാണ് വില. നേരത്തെ 44 രൂപക്ക് കിട്ടുമായിരുന്നു. ബ്രാൻഡഡ് ഇനങ്ങൾക്ക് 58 വരെയുണ്ട്. പത്ത് എം.എംന് മുകളിലുള്ള കമ്പിയുടെ വിലയും ഏതാണ്ട് ഇതേ നിരക്കിലാണ്.
പാരിസ്ഥിതികാനുമതിയുടെ പേരിൽ ഒരു വർഷത്തോളമായി സംസ്ഥാനത്തെ 2500ഒാളം ക്വാറികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ 30 ശതമാനം മാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ദൗർലഭ്യം കൂടിയതോടെ വിലയും ഉയർന്നു.
ഇതിന് പുറമെ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും മെറ്റലും എം. സാൻഡും കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്.
കഴിഞ്ഞവർഷം ജൂലൈ ഒന്നിന് മുമ്പ് കരാർ വെച്ച ജോലികൾക്ക് നാല് ശതമാനം നികുതിക്ക് പകരം 12 ശതമാനം ചരക്ക് സേവന നികുതി നൽകേണ്ടിവന്നത് നിർമാണജോലികളെ ബാധിച്ചെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.