മുരടിപ്പ് മാറാതെ റിയൽ എസ്റ്റേറ്റ്; തൊഴിൽരഹിതർ കൂടി
text_fieldsകൊച്ചി: നോട്ട് നിരോധനം ഏൽപിച്ച ആഘാതങ്ങളിൽനിന്ന് റിയൽ എസ്റ്റേറ്റ്, തൊഴിൽ മേഖലകൾ ഇനിയും മുക്തമല്ല. ഒരുകാലത്ത് കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലക്ക് സ്വർണത്തിളക്കമായിരുന്നു. ഒാരോ മാസവും കോടികളുടെ ഇടപാട് നടന്ന മേഖല ഇപ്പോൾ ഏറക്കുറെ മുരടിപ്പിലാണ്. നോട്ട് നിരോധനം രണ്ടുവർഷം തികയുേമ്പാൾ ചെറിയ മാറ്റം പ്രകടമാണെങ്കിലും ഉണർവിലേക്കെത്തിയിട്ടില്ല. ചെറുകിട വ്യവസായങ്ങളെയും പരമ്പരാഗത തൊഴിൽ മേഖലകളായ കശുവണ്ടി, കയർ, കൈത്തറി, ബീഡി, മരവ്യാപാരം, മത്സ്യബന്ധനം, തോട്ടം മേഖലകളെയും നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചു.
അപ്രതീക്ഷിതമായി നോട്ട് നിരോധിച്ചതോടെ ഉറപ്പിച്ചുവെച്ച ഇടപാടുകൾ പലതും മുടങ്ങി. ഇതുവഴി നിരവധി പേർക്ക് കോടികൾ നഷ്ടമായി. ലക്ഷങ്ങൾ മുടക്കി വാങ്ങിവെച്ച സ്റ്റാമ്പ് പേപ്പറുകൾ ഉപയോഗശൂന്യമായി. ബാങ്ക് വഴിയുള്ള ഇടപാടുകൾ കർശനമാക്കിയതോടെ തിരിച്ചടി താങ്ങാനാവാതെ പലരും കളംവിട്ടു. അത്യാവശ്യക്കാർ മാത്രമാണ് സ്ഥലമോ വീടോ വാങ്ങുന്നത്. നിക്ഷേപമെന്ന രീതിയിൽ റിയൽ എസ്റ്റേറ്റിൽ പണം മുടക്കുന്ന പ്രവണത കുറഞ്ഞു. ചെക്കായോ ഒാൺലൈൻ മുഖേനയോ ഇടപാട് നടത്തണമെന്ന വ്യവസ്ഥ വന്നതോടെ കൃത്യമായ തുക രേഖകളിൽ കാണിക്കേണ്ടിവരുന്നതും ഇടപാട് കുറയാൻ കാരണമായി.
നിക്ഷേപമിറക്കുന്ന പ്രവാസികളുടെ എണ്ണം കാര്യമായി കുറഞ്ഞതായും ഉപയോഗിക്കാൻ വീട് വാങ്ങുന്ന നാട്ടുകാർ വഴിയുള്ള ഇടപാടുകളാണ് പ്രധാനമായി നടക്കുന്നതെന്നും കോൺഫെഡറേഷൻ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ (ക്രെഡായ്) കേരളഘടകം സെക്രട്ടറി രവി ജേക്കബ് പറഞ്ഞു. രണ്ടുവർഷത്തിനിടെ പരമ്പരാഗത തൊഴിൽ മേഖലകളിൽ ഉൽപാദനവും തൊഴിലവസരങ്ങളും കുറഞ്ഞു. അഞ്ഞൂറോളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം നിർത്തി. കടം പെരുകിയതോടെ ബാങ്ക് വായ്പകൊണ്ടും പിടിച്ചുനിൽക്കാനാവില്ലെന്ന് വന്നതോടെയാണ് ഫാക്ടറികൾ പൂട്ടിയത്. നോട്ട് നിരോധനം മൂലം തോട്ടം, നിർമാണ മേഖലകളിൽ തൊഴിലാളികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിക്കാൻ കഴിഞ്ഞതായി ലേബർ കമീഷണർ എ. അലക്സാണ്ടർ പറയുന്നു.
മരവ്യവസായമാണ് നോട്ട് നിരോധനത്തിൽ ഉലഞ്ഞ മറ്റൊരു മേഖല. ചില കമ്പനികൾ പൂട്ടി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പ്ലൈവുഡ് ഫാക്ടറികൾ എട്ട് മണിക്കൂർ മാത്രമാണ് പ്രവർത്തനം. 30 ശതമാനം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. ഇവരിൽ നല്ലൊരു ഭാഗം ഇതര സംസ്ഥാനക്കാരാണ്. മത്സ്യലഭ്യത ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ നിരവധി മത്സ്യബന്ധന യൂനിറ്റുകൾ നോട്ട് നിരോധനത്തോടെ പൂേട്ടണ്ടിവന്നു. ഇതുവഴി ഒേട്ടറെ പേർ തൊഴിൽരഹിതരായതായും മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.