വീണ്ടും ബാങ്ക് തട്ടിപ്പ്: 5000 കോടിയുമായി വ്യവസായി നൈജീരിയയിലേക്ക് കടന്നു
text_fieldsന്യൂഡൽഹി: നീരവ് മോദിക്ക് പിന്നാലെ കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മറ്റൊരു വൻ വ്യവസായികൂടി രാജ്യം വിട്ടതായി സംശയം. 5,000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി.ബി.െഎയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇ.ഡി) അന്വേഷിക്കുന്ന ഗുജറാത്തിലെ മരുന്നു നിർമാണ കമ്പനിയായ സ്റ്റെർലിങ് ബയോടെക് ഉടമ നിധിൻ സന്ദേശരയും കുടുംബവും നൈജീരിയയിലേക്ക് രക്ഷപ്പെട്ടതായാണ് കരുതുന്നത്.
ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തെയും കുടുംബത്തെയും ആഗസ്റ്റ് രണ്ടാം വാരത്തിൽ ദുബൈയിൽ തടഞ്ഞുവെച്ചതായി റിേപ്പാർട്ടുണ്ടായിരുന്നു. എന്നാൽ, ഇത് തെറ്റായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഇതിനുമുമ്പുതന്നെ നിധിൻ സന്ദേശരയും കുടുംബവും നൈജിരീയയിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്.
കുറ്റവാളികളെ കൈമാറാൻ നൈജീരിയയും ഇന്ത്യയും കരാറില്ലാത്തതിനാൽ ഇദ്ദേഹെത്ത തിരിച്ചെത്തിക്കുക പ്രയാസമാണ്. ഇന്ത്യൻ പാസ്പോർട്ടിലാണോ അതോ മറ്റേതെങ്കിലും രാജ്യത്തിെൻറ പാസ്പോർട്ട് ഉപയോഗിച്ചാണോ ഇദ്ദേഹം രാജ്യം വിട്ടതെന്ന് അറിയില്ല. 5,000 കോടിയുടെ വായ്പ തട്ടിപ്പിന് വഡോദര ആസ്ഥാനമായ സ്റ്റെർലിങ് ബയോടെക്കിെൻറ ഡയറക്ടർമാരായ നിധിൻ സന്ദേശര, ചേതൻ, ദീപ്തി സന്ദേശര, രാജ് ഭൂഷൺ, ഒാംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാർേട്ടഡ് അക്കൗണ്ടൻറ് ഹേമന്ദ് ഹാത്തി, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനുപ് ഗാർഗ് തുടങ്ങിയവർക്കെതിരെ സി.ബി.െഎയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേസെടുത്തിരുന്നു.
സന്ദേശര രാജ്യത്തും വിദേശത്തും 300ഒാളം ബിനാമി കമ്പനികളുണ്ടാക്കി വായ്പ വഴിതിരിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. കമ്പനികളുടെ ബാലൻസ് ഷീറ്റിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആന്ധ്ര ബാങ്കിെൻറ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർട്യത്തിൽനിന്ന് 5,000 കോടി വായ്പയെടുത്ത സ്റ്റെർലിങ് ബയോടെക് കമ്പനി ഇത് തിരിച്ചടച്ചിരുന്നില്ല. പലിശ ഉൾപ്പെടെ 2016 ഡിസംബർ 31വരെ 5,383 കോടിയാണ് കമ്പനി ബാങ്കുകൾക്ക് നൽകേണ്ടത്.
ഇതേ കേസിൽ ഡൽഹിയിലെ ബിസിനസുകാരനായ ഗഗൻ ധവാൻ, ആന്ധ്രബാങ്ക് മുൻ ഡയരക്ടർ അനുപ് ഗാർഗ്,സ്റ്റെർലിങ് ബയോടെക് ഡയരക്ടർ രജ്ഭൂഷൺ ദീക്ഷിത് എന്നിവരെ നേരത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്ചെയ്തിരുന്നു. നിധിനെതിരെ ഇൻറർപോൾ റെഡ്കോർണർ നോട്ടീസിനും തയാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.