റാവു - മൻമോഹൻമാരെ പിന്തുടരൂ, നിർമല സീതാരാമന് ഭർത്താവിൻെറ ഉപദേശം
text_fieldsപ്രതിസന്ധിയിൽ വട്ടം കറങ്ങുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ഉപദേഷ്ടാക്കൾ ഏറെയുണ്ടെങ്കിലും നിർമല സീതാരാമന് കൃത്യമായ ഒരുപദേശം കിട്ടിയിരിക്കുന്നത് പുറത്തുനിന്നല്ല, സ്വന്തം വീട്ടിൽ നിന്നാണ്. ഉപദേശമിതാണ്. രാജ്യത്തെ രക്ഷിക്കണമെങ്കിൽ നരസിംഹ റാവു - മൻമോഹൻ സിങ് ദ്വയത്തിൻെറ സാമ്പത്തിക മാതൃക നടപ്പിലാക്കുക...
നിർമല സീതാരാമൻെറ ഭർത്താവും സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ പറകാല പ്രഭാകർ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിലാണ് നിർമല സീതാരാമനെയും ബി.ജെ.പി സർക്കാറിനെയും വിമർശിക്കുകയും ഉപദേശിക്കുകയും ചെയ്തിരിക്കുന്നത്.
സാമ്പത്തിക തകർച്ച യാഥാർത്ഥ്യമായതിൻെറ വിവരങ്ങൾ നാനാദിക്കിൽനിന്നും സാധാരണക്കാർക്കു പോലും ലഭിച്ചുകൊണ്ടിരിക്കുമ്പോഴും അങ്ങനെയൊന്നില്ല എന്ന് നിഷേധിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ പ്രഭാകർ കുറ്റപ്പെടുത്തുന്നു. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻെറ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു പറകാല പ്രഭാകർ.
ജനസംഘത്തിൻെറ കാലം മുതലെ നെഹ്റുവിയൻ സോഷ്യലിസത്തിൻെറ വിമർശകരാണ് ബി.ജെ.പിക്കാർ. എന്നാൽ, ഇത്രയും കാലമായിട്ടും അനുയോജ്യമായ സാമ്പത്തിക നയം രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുമില്ല. സമ്പദ് ഘടനയെ എങ്ങനെ മുന്നോട് നയിക്കണമെന്ന ‘റൂട്ട് മാപ്പ്’ പോലുമില്ലാതെയാണ് സർക്കാർ ഇപ്പോൾ ഭരിക്കുന്നത്. സ്വന്തം നയം രൂപീകരിക്കുന്നതിലുള്ള വിവരിക്കാനാവാത്ത വിമുഖതയാണ് ബി.ജെ.പിയെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചതെന്നും ലേഖനത്തിൽ പറകാല പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.
നെഹ്റുവിനെ കുറ്റം പറഞ്ഞിരിക്കാതെ നെഹ്റുവിയൻ ആശയത്തിൻെറ അടിത്തറയിൽ നരസിംഹ റാവുവും മൻമോഹൻ സിങ്ങും കൊണ്ടുവന്ന സാമ്പത്തിക നയങ്ങൾ പിന്തുടരാൻ ഉപദേശിക്കുകയാണ് പ്രഭാകർ.
സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ചു പറയുന്ന ധനകാര്യ മന്ത്രിക്ക് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയ ഉപദേശം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.