ന്യൂഡൽഹി:1991ലെ സാമ്പത്തിക ഉദാരവൽക്കരണ നയത്തിന് ശേഷമാണ് എം.ബി.എ എന്ന പഠനശാഖയിൽ വൻകുതിച്ച് ചാട്ടമുണ്ടായത്. ഉദാരവൽക്കരണത്തോടെ സ്വകാര്യ മേഖലയിൽ പുരോഗതി ഉണ്ടായി. ഇതേ തുടർന്ന് രാജ്യത്തെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻറ് പഠനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളും എം.ബി.എക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിയും തോറും എം.ബി.എക്കാർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതകൾ കുറയുകയാണെന്ന് കണക്കുകൾ പറയുന്നു.
2016-2017 വർഷത്തിൽ കാമ്പസ് പ്ലേസ്മെൻറിലൂടെ തൊഴിൽ ലഭിക്കുന്ന എം.ബി.എക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി എ.െഎ.സി.ടി.ഇ കണക്കുകൾ പറയുന്നു. ആകെ എം.ബി.എക്കാരിൽ 47 ശതമാനത്തിന് മാത്രമേ തൊഴിൽ ലഭിക്കുന്നുള്ളു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ െഎ.എ.എമ്മുകളെ ഇൗ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് എ.െഎ.സി.ടി.ഇ വ്യക്തമാക്കുന്നത്. രാജ്യത്താകമാനം 5,000 എം.ബി.എ പഠനകേന്ദ്രങ്ങളാണ് ഉള്ളത്. ഏകദേശം 200,000 വിദ്യാർഥികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നു.
കാലത്തിനനുസരിച്ച് മാറാത്ത സിലബസാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അടിസ്ഥാന സൗകര്യം പല കോളജുകളിലും കുറവാണ്. അതുപോലെ തന്ന കോളജുകളുടെ നിലവാരം കൃത്യമായി വിലയിരുത്താനുള്ള ശ്രമങ്ങളും ഉണ്ടാവാറില്ല. ഇതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല വിദ്യാർഥികളും വായ്പയെടുത്താണ് മാനേജ്മെൻറ് പഠനം പൂർത്തിയാക്കുന്നത്. തൊഴിൽ ലഭിക്കാതെ വിദ്യാർഥികൾക്ക് വായ്പ തിരിച്ചടക്കാനും സാധിക്കുന്നില്ല. ഇത് ബാങ്കുകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമാനമായ സ്ഥിതി തന്നെയാണ് രാജ്യത്തെ എൻജിനീയറിങ് പഠനമേഖലയിലും നിലനിൽക്കുന്നത്.