ന്യൂഡൽഹി: ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരം, കരാർ നിർമാണം, ഡിജിറ്റൽ മീഡിയ, കൽക്കരി ഖനന ം എന്നീ രംഗങ്ങളിൽ പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കൂടുതൽ ഇളവ്. കൽക്ക രി ഖനനം, സംസ്കരണം, വിപണനം എന്നിവയിൽ പൂർണതോതിൽ വിദേശനിക്ഷേപം അനുവദിച്ചു. തദ്ദേശീയ നിർമിതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനെന്ന പേരിൽ കരാർ നിർമാണത്തിലും സമ്പൂർണ വിദേശ നിക്ഷേപാനുമതി. അച്ചടി മാധ്യമങ്ങൾക്കു പുറമെ ഡിജിറ്റൽ മാധ്യമങ്ങളിലും 26 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപമാകാം.
ചില്ലറ വ്യാപാരത്തിെൻറ കാര്യത്തിൽ 30 ശതമാനം വസ്തുക്കൾ ഇന്ത്യയിൽനിന്നുതന്നെ നിർബന്ധമായും വാങ്ങി ഉപയോഗപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഇതിെൻറ നിർവചനം വിപുലപ്പെടുത്തി കൂടുതൽ ഉദാരത അനുവദിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരികൾക്ക് ഒാൺലൈൻ വിൽപന തുടങ്ങുന്നതിനുള്ള നിയന്ത്രണം നീക്കി. ഇന്ത്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ മൊത്ത-ചില്ലറ വ്യാപാര വഴികളിലൂടെയും ഇ-കോമേഴ്സ് മാർഗത്തിലും വിൽക്കാൻ നിർമാതാക്കളെ അനുവദിക്കും. ഇതിന് പ്രത്യേകമായ സർക്കാർ അനുമതി വേണ്ട. തൊഴിലവസരങ്ങൾ വർധിക്കാനും ആഗോള തലത്തിൽ നിർമാണ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റാനും ഇൗ തീരുമാനങ്ങൾ സഹായിക്കുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വിശദീകരിച്ചു. സാമ്പത്തിക മാന്ദ്യത്തിെൻറ പശ്ചാത്തലത്തിൽ സ്വകാര്യ, വിദേശ നിക്ഷേപം ഇടിയുന്ന സാഹചര്യത്തിലാണ് നിക്ഷേപകർക്ക് വ്യവസായ നടത്തിപ്പിന് പുതിയ പ്രോത്സാഹനങ്ങൾ മന്ത്രിസഭ തീരുമാനിച്ചത്.