തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം -മെഹുൽ ചോക്സി
text_fieldsന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അവാസ്തവവുമാണെന്ന് എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ വിഡിയോ അഭിമുഖത്തിൽ ചോക്സി പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോക്സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്റ് ബാർബുഡയോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. അതേ മാസം, 29നാണ് സി.ബി.െഎ കേസെടുക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
അതേസമയം, കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുൻകൂട്ടിയറിഞ്ഞ ചോക്സി കഴിഞ്ഞ വർഷം നവംബറിൽതന്നെ ആൻറിഗ്വ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ചോക്സിക്ക് പൗരത്വം നൽകുന്നതു സംബന്ധിച്ച് ആൻറിഗ്വയിൽനിന്ന് അന്വേഷണം വന്നപ്പോൾ ഇന്ത്യ തടസ്സങ്ങളുന്നയിച്ചില്ല. ആ സമയം പി.എൻ.ബി തട്ടിപ്പ് കേസ് പുറത്തുവരുകയോ ചോക്സിക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
കരീബിയൻ ദ്വീപ് രാഷ്ട്രമായ ആൻറിഗ്വ നികുതി തീരെയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ഇനി ചോക്സിയെ വലയിലാക്കൽ എളുപ്പമല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ആൾക്കൂട്ടം തല്ലിക്കൊല്ലുമെന്നതിനാൽ താൻ ഇന്ത്യയിലേക്കില്ലെന്ന് ചോക്സി നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.