അദാനി വീണ്ടും കുരുക്കിൽ; ഇറാൻ എണ്ണ ഇറക്കുമതിയിൽ യു.എസ് അന്വേഷണം തുടങ്ങി
text_fieldsമുംബൈ: ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് യു.എസ് അന്വേഷിച്ചതായി ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ കമ്പനി അദാനി എന്റർപ്രൈസസ്. യു.എസ് ഉപരോധം നിലനിൽക്കെ ഇറാനിൽനിന്ന് അദാനി എന്റർപ്രൈസസ് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച വിവരം ആരാഞ്ഞത്. അദാനി എന്റർപ്രൈസസ് ഇറാൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് യു.എസിലെ വാൾ സ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേതുടർന്ന്, വിദേശ ആസ്തികൾ നിയന്ത്രിക്കുന്ന യു.എസിന്റെ ട്രഷറി ഡിപാർട്ട്മെന്റ് അന്വേഷണം നടത്തിയതായി അദാനി എന്റർപ്രൈസസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. അന്വേഷണത്തിൽ യു.എസുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി നാലിനാണ് വിശദീകരണം തേടി യു.എസിന്റെ കത്ത് ലഭിച്ചത്. പിന്നാലെ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില കനത്ത വിൽപന സമ്മർദം നേരിട്ടു. ചൊവ്വാഴ്ച 3.5 ശതമാനം ഇടിഞ്ഞ ഓഹരി വില ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാനിൽനിന്ന് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി) വാങ്ങുന്നതിന്റെ പേരിൽ അദാനിയുടെ കമ്പനികൾക്കെതിരെ യു.എസ് അന്വേഷണം തുടങ്ങിയെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിന്റെ ഗുജറാത്തിലുള്ള മുന്ധ്ര തുറമുഖം വഴിയാണ് ഇറാൻ എൽ.പി.ജി ഇറക്കുമതി ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആണവ പദ്ധതികൾ അവസാനിപ്പിക്കാത്തതിനെ തുടർന്ന് നിരവധി കാലമായി ഇറാന്റെ എണ്ണ വ്യാപാരത്തിന് യു.എസ് ശക്തമായ ഉപരോധമാണ് തുടരുന്നത്.
നിലവിൽ ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കുമെതിരെ യു.എസിൽ അന്വേഷണം നടക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് അദാനിയുടെ കമ്പനി വൈദ്യുതി വിതരണ കരാറുകൾ നേടിയതെന്നും ഇക്കാര്യങ്ങൾ മറച്ചുവെച്ച് ഫണ്ട് സമാഹരിച്ചതിലൂടെ യു.എസ് നിക്ഷേപകരെ വഞ്ചിച്ചെന്നുമാണ് കേസ്. ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് വിപണിയെ തെറ്റിദ്ധരിപ്പിച്ചതായും വിദേശത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും വൻ കടക്കെണിയിലാണെന്നും അദാനിയുടെ കമ്പനികൾക്കെതിരെ 2023ൽ യു.എസിലെ ഹിൻഡൻബർഗ് റിസർച്ച് ആരോപണം ഉന്നയിച്ചിരുന്നു. ശേഷം അദാനി കമ്പനികളിൽ താൽപര്യം കുറഞ്ഞ നിക്ഷേപകർ ഓഹരികൾ കൂട്ടമായി വിറ്റൊഴിവാക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

