2000 രൂപക്ക് മുകളിലുള്ള ഇടപാടിന് 0.4 ശതമാനം ഫീസ്; യു.പി.ഐയിൽ വ്യക്തത വരുത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് ഇടാക്കും. വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഇടാക്കില്ലെന്നും നാഷനൽ പെയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു.
പരമാവധി 300 രൂപ മാത്രമേ ഇടാക്കാനാകുവെന്നും എൻ.പി.സി.ഐ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. റുപേ കാർഡിന് പണം ഈടാക്കില്ല. വ്യക്തി -വ്യാപാരി ഇടപാടുകളിൽ 2000 രൂപക്ക് മുകളിലുള്ള തുകക്കാണ് നിരക്ക് ഈടാക്കുക. ഒക്ടോബർ 15 മുതലാണ് ഇത്തരത്തിൽ ഫീസ് ഈടാക്കുക.
വ്യാപാരികളിൽനിന്നാണ് ഈ തുക ഈടാക്കുന്നത്. ഇലക്ട്രോണിക് രീതിയിൽ 2000 രൂപയിൽ കുറഞ്ഞ പേമെന്‍റ് നടത്തുകയോ സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് ബാങ്കുകളോ സിസ്റ്റം ദാതാക്കളോ പ്രത്യക്ഷമായോ പരോക്ഷമായോ നിരക്ക് ചുമത്താൻ പാടില്ല. ഫീസായി ലഭിക്കുന്ന തുക ബാങ്കുകളും പേയ്‌മെന്‍റ് ആപ്പുകളും പങ്കിടും.
വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാട് പൂർണമായും സൗജന്യമായി തുടരും. യു.പി.ഐ ക്യു.ആർ കോഡുകൾ വഴി മാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ചെറുകിട വ്യാപാരികളെ എം.ഡി.ആറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം 3000 രൂപയുടെ വാണിജ്യ യു.പി.ഐ ഇടപാട് നടത്തുമ്പോൾ വ്യാപാരിയിൽനിന്ന് 12 രൂപ ഈടാക്കും. 50,000 രൂപക്ക് 200 രൂപയും. 75,000 രൂപയോ അതിനു മുകളിലോ വരുന്ന ഇടപാടുകൾക്കുള്ള ഫീസ് 300 രൂപയായി നിലനിർത്തും. അതേസമയം റെയിൽവേ, ടെലികോം, ഇൻഷുറൻസ്, പെട്രോൾ തുടങ്ങിയ മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് നിലവിലുള്ള 0.4 ശതമാനം നിരക്കിന് പകരം അഞ്ചു രൂപയുടെ ഫ്ലാറ്റ് എം.ഡി.ആർ ഈടാക്കും.
2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് സർവിസ് ചാർജായി പണമീടാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നലെ വിജഞാപനമിറക്കിയിരുന്നു. ഇടപാടുകൾ പ്രോസസ് ചെയ്യുന്ന ചെലവ് കണക്കിലെടുത്ത് ബാങ്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വ്യാപാരികൾക്കുമേൽ ഒന്നു മുതൽ മൂന്നു ശതമാനം വരെ എം.ഡി.ആർ ചുമത്തിയിരുന്നു.
ഡിജിറ്റൽ പേമെന്‍റ് പ്രോത്സാഹിപ്പിക്കാൻ 2020 ജനുവരി മുതൽ റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ ഇടപാടുകളിൽ എം.ഡി.ആർ വേണ്ടെന്നു വെക്കുകയും, ചെറുകിട വ്യാപാരികൾക്ക് 2000 രൂപ വരെയുള്ള ഇടപാടുകളിൽ സർക്കാർ ഇളവുകൾ നൽകുകയും ചെയ്തു. 2025-26 ൽ 24,000 കോടി യു.പി.ഐ ഇടപാടുകളിലായി 14 ലക്ഷം കോടി രൂപയുടെ പണമടവ് നടന്നതായാണ് കണക്ക്. അതിൽ 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ വെറും നാല് ശതമാനമാണ്. 2000 രൂപ വരെയുള്ള ഇടപാടുകളാണ് മൂന്നിൽ രണ്ട് ഭാഗവും.
പാർലമെന്‍റ് 2026 ലെ ടാക്‌സേഷനും മറ്റ് നിയമ (ഭേദഗതി) ബിൽ പാസാക്കിയ പശ്ചാത്തലത്തിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആമസോൺ, ഫ്ലിപ്‍കാർട്ട് പോലുള്ള വൻകിട വ്യാപാരികൾക്ക് യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് പേമെന്‍റുകൾ നടത്തുമ്പോൾ വലിയ തുകകൾക്ക് എം.ഡി.ആർ ഫീസ് ചുമത്താൻ അതിലൂടെ വഴി തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

