10 കോടി രൂപ; ലേലത്തിൽ ചരിത്രം കുറിച്ച് ടാഗോറിന്റെ വിഖ്യാത ചിത്രം
text_fields‘ഫ്രം എക്രോസ് ദ ഡാർക്’ ചിത്രം
കൊൽക്കത്ത: ഇതിഹാസ സാഹിത്യകാരനും നൊബേൽ പുരസ്കാര ജേതാവുമായിരുന്ന രവീന്ദ്രനാഥ ടാഗോർ വരച്ച വിഖ്യാത ചിത്രം ലേലത്തിൽ വിറ്റുപോയത് 10.7 കോടി രൂപക്ക്. ‘ഫ്രം എക്രോസ് ദ ഡാർക്’ എന്ന ചിത്രമാണ് ടാഗോറിന്റെ കൈപ്പടയിലെഴുതിയ കുറിപ്പോടെ ഓൺലൈനിൽ വിറ്റുപോയത്. രണ്ടേ മുന്നോ കോടി രൂപ മാത്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് റെക്കോഡ് തുക ലഭിച്ചത്. അസ്തഗുരു കമ്പനി സംഘടിപ്പിച്ച ഹിസ്റ്റോറിക് മാസ്റ്റർപീസസ് എന്ന ഓൺലേലത്തിൽ ടാഗോറിന്റെ അടക്കം 87 ചിത്രങ്ങളാണ് വിൽപനക്ക് വെച്ചിരുന്നത്. ടാഗോറിന്റെ ഏകാന്തതയും ജീവിതത്തിലെ തീരാനഷ്ടവും പങ്കുവെക്കുന്നതാണ് ചിത്രം.
60 വയസ്സായപ്പോഴാണ് ടാഗോർ ഗൗരവമായി ചിത്രം വരക്കാൻ തുടങ്ങിയത്. ‘ഫ്രം എക്രോസ് ദ ഡാർക്’ ടാഗോറിന്റെ അവസാന കാലങ്ങളിൽ വരച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ ഏറ്റവും വലിയ പ്രതിഫലനമായാണ് ചിത്രത്തെ സ്നേഹിക്കുന്നവർ വിലയിരുത്തുന്നത്. ഇരുളിൽ ഒരു മലഞ്ചരിവിൽ രണ്ട് മനുഷ്യ രൂപങ്ങൾ നിൽക്കുന്നതാണ് ‘ഫ്രം എക്രോസ് ദ ഡാർക്’ എന്ന ചിത്രം. ഒരാളുടെ കൈയ്യിൽ ഒരു വിളക്കും വെളിച്ചവുമുണ്ട്. ചരിത്രപ്രാധാന്യവും ടാഗോറുമായി വൈകാരിക അടുപ്പവുമുള്ള ചിത്രമാണിത്.
ഉത്തരാഖണ്ഡിൽ മുസ്സൂരിയിലെ രാജ്ഞിയായിരുന്ന രാജ്മാത വിദ്യാവതി ദേവിക്ക് 1937ൽ ടാഗോർ സമ്മാനിച്ച ചിത്രമാണിതെന്ന് അസ്തഗുരു മാർക്കറ്റിങ് ഡയറക്ടർ മനോജ് മൻസുഖാനി പറഞ്ഞു. അൽമോറിയിലേക്കുള്ള അവസാനത്തെ യാത്രയിലാണ് ഇളയ കുട്ടിയുടെ മരണത്തിൽ ദുഖിതരായ രാജ്ഞിയെയും രാജാവിനെയും ആശ്വസിപ്പിക്കാൻ ടാഗോർ എത്തിയത്. മുസ്സൂറിയിലെ അൽമോറ, റാംഗർ മലനിരകൾ ടാഗോറിനെ ഏറെ ആകർഷിച്ചിരുന്നു. ഭാര്യ മൃണാലിനി മരിച്ചപ്പോൾ ഏാന്തനായിരിക്കാൻ ടാഗോർ തിരഞ്ഞെടുത്തതും ഈ മലകളായിരുന്നു. മരണത്തിന് നാല് വർഷം മുമ്പാണ് ടാഗോർ ‘ഫ്രം എക്രോസ് ദ ഡാർക്’ വരച്ചത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ടാഗോറിന്റെ കലാസൃഷ്ടികൂടിയാണിത്.
ജൂണിൽ അസ്തഗുരുവിന്റെ കലക്ടേഴ്സ് ചോയ്‌സ് ലേലത്തിൽ ടാഗോറിന്റെ ‘ദി ഹാർട്ട്’ എന്ന ശില്പം ഒരു കോടി രൂപക്ക് വിറ്റുപോയിരുന്നു. 1921ൽ ടാഗോർ രചിച്ച പ്രസിദ്ധീകരിക്കാത്ത ഇംഗ്ലീഷിലും ബംഗാളിയിലുമുള്ള കുറിപ്പുകൾ 70 ലക്ഷം രൂപക്കാണ് ലേലം ചെയ്തത്. ബംഗാളിലെ മകര സംക്രാന്തിയായ പൗഷ് സംക്രാന്തിയെ കുറിച്ചാണ് ഈ കുറിപ്പുകളിൽ ടാഗോർ വിവരിക്കുന്നത്. മാർച്ചിൽ നടന്ന അസ്തഗുരുവിന്റെ ലേലത്തിൽ മരക്കഷണങ്ങളിൽ പതിച്ച അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങൾക്ക് എട്ട് ലക്ഷം രൂപ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

