മുന്നോട്ടുകുതിച്ച് സോഷ്യൽ കൊമേഴ്‌സ്; 2025ൽ വ്യാപാരം 1.2 ട്രില്യൺ ഡോളറിലെത്തും
text_fieldsഫേസ്ബുക്ക്, ടിക്ടോക്ക്, വിചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാപാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മറ്റു മേഖലയേക്കാൾ മൂന്നിരട്ടി വേഗത്തിൽ വളരുമെന്ന് കൺസൾട്ടിങ് കമ്പനിയായ ആക്‌സെഞ്ചർ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ പശ്ചാത്തലത്തിൽ പൂർണമായും നടക്കുന്ന ഇടപാടുകളെ സോഷ്യൽ കൊമേഴ്‌സ് എന്നാണ് വിളിക്കുന്നത്.
2025ഓടെ ഇതു വഴിയുള്ള വിപണനം 1.2 ട്രില്യൺ ഡോളറിലെത്തും. 2021ൽ ഇത് 492 ബില്യൺ ഡോളറായിരുന്നു. ഈ പ്രവണതയെ പ്രധാനമായും നയിക്കുന്നത് പുതതലമുറയിലെ ഉപഭോക്താക്കളാണ്. ഇവരാണ് 62 ശതമാനവും ഈ മേഖലയിൽ പണം ചെലവഴിക്കുക.
സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി വിൽക്കുന്ന ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിൽ വസ്ത്രങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൗന്ദര്യവർധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണത്തിനാവശ്യമായ ഉൽപ്പന്നങ്ങളുടെയും വിൽപ്പന കൂടുകയാണ്. ഓൺലൈൻ ഇൻഫ്ലുവൻസേഴ്സ് ഈ മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു.
സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും കുത്തക വ്യാപാരികളെക്കാൾ ചെറുകിട ബിസിനസുകളെ പിന്തുണക്കുമെന്നും അവരിൽനിന്ന് വീണ്ടും വാങ്ങാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. ഇത് പുതിയ ബ്രാൻഡുകളുടെ വളർച്ചക്കും സ്വീകാര്യതക്കും കാരണമാകും.
2021ൽ ഏകദേശം 3.5 ബില്യൺ ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിച്ചതായും പ്രതിദിനം ശരാശരി രണ്ടര മണിക്കൂർ അതിൽ ഏർപ്പെട്ടതായും ആക്‌സെഞ്ചർ കണ്ടെത്തി. സോഷ്യൽ കൊമേഴ്‌സ് യു.കെയിലും യു.എസിലും ചൈനയേക്കാൾ കുറവാണ്. പഠനപ്രകാരം ചൈനയിൽ 80 ശതമാനം സോഷ്യൽ മീഡിയ ഉപയോക്താക്കളും സോഷ്യൽ കൊമേഴ്‌സ് ഇടപാടുകൾ നടത്തുന്നുണ്ട്.
സോഷ്യൽ കൊമേഴ്സിന്റെ ഏറ്റവും വികസിത വിപണിയായി ചൈന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്‌സെഞ്ചർ പറഞ്ഞു. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര വിപണികളിലും സോഷ്യൽ കൊമേഴ്‌സ് ഉയർന്ന വളർച്ച രേഖപ്പെടുത്തി. ചൈന, ഇന്ത്യ, ബ്രസീൽ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ 10,053 സോഷ്യൽ മീഡിയ ഉപയോക്താക്കളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.