തകർന്നടിഞ്ഞ് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
text_fieldsമുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. ചൊവ്വാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.45 ലെത്തി. യു.എസ് -ഇറാൻ സംഘർഷത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം. ക്രൂഡ് ഓയിൽ വിലയിലെ വർധനവും ഹുർമുസ് കടലിടുക്ക് അടച്ചതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും തടസ്സപ്പെടുന്നതും രൂപക്ക് തിരിച്ചടിയായി.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ യു.എസ് ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 96.38ലെത്തിയിരുന്നു. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുകയായിരുന്നു. തിങ്കളാഴ്ച രൂപയുടെ മൂല്യം 96.20ലാണ് ക്ലോസ് ചെയ്തത്. രൂപയുടെ തകർച്ച ആഭ്യന്തര വിപണിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
രൂപയുടെ ഇടിവ് നിയന്ത്രിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഡോളര്‍ സൂചിക 99.10 ആയി നേരിയ തോതില്‍ താഴ്ന്നെങ്കിലും ഇറാനുമായി ബന്ധപ്പെട്ട തുടർച്ചയായ പിരിമുറുക്കങ്ങൾ കാരണം ആഗോളവിപണികളെല്ലാം തന്നെ ദുർബലമായി തുടരുകയാണ്. രൂപക്കും അതിന്റെ ഗുണം ലഭിച്ചിട്ടില്ല.
അസംസ്കൃത എണ്ണ ഇറക്കുമതിയെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നതിനാൽ ഹുർമുസ് കടലിടുക്കിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യയുടെ വ്യാപാര, ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

