ട്രംപിന്റെ തീരുവ യുദ്ധത്തിൽ മൂല്യം കുറഞ്ഞ് ഇന്ത്യൻ രൂപ; ഡോളറിനെതിരെ ഒറ്റദിവസം ഇടിഞ്ഞത് 67 പൈസ
text_fieldsമുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന്റെ ആഘാതത്തിലാണ് ലോക വിപണി. കാനഡ, മെക്സികോ, ചൈന എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ നിരക്ക് കൂടുതൽ വിശാലമായ വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയേക്കുമെന്നാണ് അഭ്യൂഹം. മറ്റ് പല കറൻസികൾക്കുമൊപ്പം ഇന്ത്യൻ രൂപക്കും ഇത് ആഘാതമേൽപ്പിച്ചു.
വെള്ളിയാഴ്ച ക്ലോസ് ചെയ്തതിനേക്കാൾ 67 പൈസ കുറവിലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം. യു.എസ് ഡോളറൊന്നിന് 87.29 ഇന്ത്യൻ രൂപ നൽകണം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയ മൂല്യമാണിത്. 86.62 ആയിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോഴുള്ള മൂല്യം. 87 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 29 പൈസ കൂടി ഇടിയുകയായിരുന്നു.
അതേസമയം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡക്കും മെക്സിക്കോക്കും 25 ശതമാനവും ചൈനക്ക് പത്ത് ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്. ഇതോടെ വിപണിയിൽ ഡോളറിന് ആവശ്യക്കാർ ഏറി. ചൈനയുടെ കറൻസിയായ യുവാൻ, ഇന്തൊനീഷ്യൻ രൂപ, സൗത്ത് കൊറിയൻ വോൺ തുടങ്ങിയ ഏഷ്യൻ കറൻസികൾക്കും മൂല്യമിടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

