റസ്റ്റാറന്‍റ് ബില്ല് കിട്ടുമ്പോൾ ഇക്കാര്യം ഉറപ്പായും ശ്രദ്ധിക്കുക; സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം
text_fieldsറസ്റ്റാറന്‍റുകളിൽ നിർബന്ധിത സർവിസ് ചാർജ് ഈടാക്കുന്നതിനെതിരെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ കർശന പരിശോധന നേരിടേണ്ടിവരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബില്ലുകളിൽ റസ്റ്റാറന്‍റുകൾ തനിയെ സർവിസ് ചാർജ് ചേർക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നപ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള 41 റസ്റ്റാറന്റുകൾക്കെതിരെ സി.സി.പി.എ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്. സർവിസ് ചാർജ് ബില്ലുകളിൽ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായതുകൊണ്ട് ഇത് നിർബന്ധമാണെന്നാണ് പല ഉപഭോക്താക്കളും വിശ്വസിച്ചിരുന്നത്. എന്നാൽ ഉപഭോക്താക്കളെ നിർബന്ധിച്ച് സർവിസ് ചാർജ് ഈടാക്കാൻ കഴിയില്ലെന്നാണ് സർക്കാർ എക്കാലത്തും നിലപാടെടുത്തിട്ടുള്ളത്.
റസ്റ്റാറന്‍റുകൾക്ക് ഭക്ഷണ ബില്ലുകളിൽ തനിയെ സർവിസ് ചാർജ് ചേർക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2022 ജൂലൈയിലാണ് സി.സി.പി.എ ആദ്യമായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്‍റെ വിലയും ബാധകമായ നികുതികളും നിയമപരമായി അംഗീകരിച്ച മറ്റ് ചാർജുകളും മാത്രമേ നിയമപരമായി നൽകേണ്ടതുള്ളൂ എന്നാണ് റെഗുലേറ്റർ വ്യക്തമാക്കുന്നത്. നിർബന്ധിത സർവിസ് ചാർജ് ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണ്.
സർവിസ് ചാർജ് തങ്ങളുടെ ബിസിനസ് മോഡലിന്‍റെ ഭാഗമാണെന്നും മെനുവിലും നോട്ടീസുകളിലൂടെയും ഉപഭോക്താക്കളെ ഇത് അറിയിക്കുന്നുണ്ടെന്നും വാദിച്ച് റെസ്റ്റാറന്‍റ് അസോസിയേഷനുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, 2025 മാർച്ചിൽ ഡൽഹി ഹൈക്കോടതി സി.സി.പി.എ യുടെ മാർഗനിർദ്ദേശങ്ങൾ ശരിവെച്ചു, ഇത് കർശനമായി നടപ്പിലാക്കുന്നതിനുള്ള വഴി തുറന്നു. നിയമപരമായ അവ്യക്തതകൾ നീങ്ങിയതോടെ, സർവിസ് ചാർജ് ബില്ലുകളിൽ സ്ഥിരമായി ചേർക്കുന്ന റസ്റ്റോറന്റുകൾക്കെതിരെ സർക്കാർ ഇപ്പോൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ബില്ലുകളിൽ സർവിസ് ചാർജ് സ്വയമേവ ചേർക്കുകയും, ആവശ്യപ്പെടുമ്പോൾ അത് ഒഴിവാക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 41 റസ്റ്റാറന്‍റുകൾക്കെതിരെയുള്ള പുതിയ നടപടി ഇതിന്‍റെ ഭാഗമാണ്.
സർക്കാർ ടിപ്പിങിന് എതിരല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സേവനത്തിൽ തൃപ്തരാണെങ്കിൽ ഉപഭോക്താക്കൾക്ക് ടിപ്പ് നൽകാം അല്ലെങ്കിൽ സ്വമേധയാ സർവീസ് ചാർജ് നൽകാം. എന്നാൽ റസ്റ്റാറന്‍റുകൾക്ക് ചെയ്യാൻ കഴിയാത്തത്, ആ ചാർജ് നിർബന്ധിതമാണെന്ന് കാണിക്കുക, ഉപഭോക്താവിന് ചോയ്‌സ് നൽകാതെ ബില്ലിൽ ഉൾപ്പെടുത്തുക, ആവശ്യപ്പെടുമ്പോൾ അത് ഒഴിവാക്കാൻ വിസമ്മതിക്കുക അല്ലെങ്കിൽ നൽകാൻ തയ്യാറായില്ലെങ്കിൽ സേവനം നിഷേധിക്കുക എന്നിവയാണ്. നിർബന്ധിത സർവിസ് ചാർജിന് മേൽ ജി.എസ്.ടി ഈടാക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യക്തമാണ്. റസ്റ്റാറന്‍റ് ബില്ലിൽ നിങ്ങൾ നൽകാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും സർവിസ് ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് ഒഴിവാക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. റസ്റ്റാറന്‍റ് അതിന് തയ്യാറായില്ലെങ്കിൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി പരാതി നൽകാം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, സർവിസി ചാർജ് നൽകുന്നത് ഒരു കടമയല്ല, മറിച്ച് ഒരു ചോയ്‌സ് ആണെന്ന ലളിതമായ തത്വമാണ് ഇത് ഉറപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

