സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കുതിച്ച് റിലയൻസ്; വരുമാനത്തിൽ 24.5% വളർച്ച
text_fieldsമുംബൈ: ആഗോള സാമ്പത്തിക വെല്ലുവിളികളും ഊർജ വിപണിയിലെ തളർച്ചയും നിലനിൽക്കുമ്പോഴും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മികച്ച പ്രകടനവുമായി റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.5 ശതമാനം വർധിച്ച് 3,40,257 കോടി രൂപയിലെത്തി. ജിയോ (ഡിജിറ്റൽ സർവീസ്), റീട്ടെയിൽ, ഓയിൽ-ടു-കെമിക്കൽസ് (O2C) എന്നീ പ്രധാന ബിസിനസുകളെല്ലാം മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ ബിസിനസുകളിൽ നിന്നുള്ള യഥാർത്ഥ പ്രവർത്തന ലാഭം (EBITDA) ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54,067 കോടി രൂപയിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം വളർച്ചയാണിത്. നികുതിക്ക് മുമ്പുള്ള ലാഭം (PBT) 8.5% വർധിച്ച് 30,630 കോടി രൂപയായി.
അതേസമയം, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിലയൻസിന് വലിയൊരു ഓഹരി വിൽപ്പനയിലൂടെ (ഏകതവണ ലാഭം) 8,924 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഇത്തവണ അത്തരം പ്രത്യേക ലാഭങ്ങൾ ഇല്ലാത്തതിനാലും, 5G നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചെലവുകൾ കൂടിയതിനാലും റിപ്പോർട്ട് ചെയ്ത അറ്റാദായത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവ് കാണിക്കുന്നുണ്ട്. എങ്കിലും ഇതൊഴിവാക്കിയുള്ള കമ്പനിയുടെ സാധാരണ അറ്റാദായം 6.1% വളർച്ചയോടെ 23,196 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ പുതിയ പദ്ധതികൾക്കായി ഈ മൂന്ന് മാസത്തിനിടെ 38,682 കോടി രൂപയാണ് റിലയൻസ് നിക്ഷേപിച്ചത്. ഇതിനായി പുറത്തുനിന്ന് കടമെടുക്കാതെ, ബിസിനസിൽ നിന്ന് ലഭിച്ച ലാഭപ്പണം തന്നെയാണ് കമ്പനി പൂർണ്ണമായും വിനിയോഗിച്ചത്. കമ്പനിയുടെ അറ്റകടം കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായിരുന്ന 1,24,717 കോടി രൂപയിൽ നിന്നും ജൂൺ 30 ആയപ്പോഴേക്കും 1,22,914 കോടി രൂപയായി കുറക്കാനും റിലയൻസിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

