സിനിമകളുടെ സാമ്രാജ്യം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; തിയറ്ററുകൾ കാലിയാകും
text_fieldsമുംബൈ: കോടിക്കണക്കിന് ഡോളർ നൽകി ലോകോത്തര സിനിമകളുടെയും ഷോകളുടെയും സാമ്രാജ്യമായ വാർണർ ബ്രോസ് ഡിസ്കവറിയെ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ തിയറ്ററുകൾ കാലിയാകുമെന്ന് ആശങ്ക. രാജ്യത്തെ തിയറ്റർ ഉടമകളുടെ കൂട്ടായ്മയായ മൾട്ടിപ്ലിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഏറ്റെടുക്കൽ കരാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 83 ബില്ല്യൻ ഡോളർ അതായത് 7.48 ലക്ഷം കോടി രൂപ നൽകി വാർണർ ബ്രോസ് ഡിസ്കവറിയുടെ ഹോളിവുഡ് സ്റ്റുഡിയോയും ടി.വി സ്ട്രീമിങ് പ്ലാറ്റ്ഫോമായ എച്ച്.ബി.ഒ മാക്സുമാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയത്. മൊബൈൽ ഫോണുകളിലൂടെയും ടി.വികളിലൂടെയും സിനിമകളും സീരീസുകളും മറ്റും കാണാനുള്ള സൗകര്യം ശക്തമായി വളരുന്നതോടെ തിയറ്റുകളിലേക്ക് വരുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെന്നതാണ് ഉടമകളുടെ ഉറക്കംകെടുത്തുന്നത്. തിയറ്റർ വ്യവസായത്തിന്റെ കുത്തകയായ പി.വി.ആർ ഐനോക്സ് അടക്കം വലുതും ചെറുതുമായ 22 അംഗങ്ങളാണ് മൾട്ടിപ്ലിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിലുള്ളത്.
നേരത്തെ, അമേരിക്കൻ സിനിമ വ്യവസായം അടക്കി ഭരിച്ചിരുന്ന എം.ജി.എം സ്റ്റുഡിയോയെ 8.5 ബില്ല്യൻ ഡോളർ നൽകി ജെഫ് ബെസോസിന്റെ ആമസോൺ ഏറ്റെടുത്തപ്പോൾ എതിർപ്പുകൾ നേരിട്ടിരുന്നില്ല. കാരണം, ഈ ഏറ്റെടുക്കലിന് ശേഷം സിനിമകൾ കൂടുതൽ തിയറ്റുകളിൽ റിലീസ് ചെയ്യാനാണ് ആമസോൺ ശ്രമിച്ചത്. ആഭ്യന്തര വിപണിയിൽ ഒരു വർഷം നാല് സിനിമയെങ്കിലും റിലീസ് ചെയ്യാനാണ് ആമസോണിന്റെ പദ്ധതി. എന്നാൽ, തിയറ്ററുകൾക്ക് പകരം പ്രേക്ഷകന്റെ മൊബൈൽ ഫോണിലാണ് സിനിമകൾ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുന്നത് .
വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതിനാലാണ് സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങി ചാനലുകളും എച്ച്.ബി.ഒ മാക്സ് വിഡിയോ സ്ട്രീമിങ് സേവനവും വാർണർ ബ്രോസ് ഡിസ്കവറി വിൽപന നടത്തിയത്. ഇതിൽ സ്റ്റുഡിയോയും സ്ട്രീമിങ് ബിസിനസും മാത്രം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുകയായിരുന്നു. ആഗോള മാധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ കരാറാണിത്. നേരത്തെ, 71 ബില്ല്യൻ ഡോളറിന് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സിനെ ഡിസ്നി വാങ്ങിയിരുന്നു.
കരാർ യാഥാർഥ്യമായതോടെ എച്ച്.ബി.ഒ മാക്സിന്റെ സിനിമകളുടെയും ടി.വി ഷോകളുടെയും ഭീമൻ ശേഖരം നെറ്റ്ഫ്ലിക്സിന്റെ ഭാഗമായി. നേരത്തെ, എച്ച്.ബി.ഒ മാക്സിന്റെയും നെറ്റ്ഫ്ലിക്സിന്റെയും സിനിമകളും മറ്റും ആസ്വദിക്കാൻ ഉപഭോക്താവ് വെവ്വേറെ പണം നൽകി വരിക്കാരനാകണമായിരുന്നു. എന്നാൽ, ഇനി കുറഞ്ഞ തുക നൽകി ഒരു സബ്സ്ക്രിപ്ഷൻ ചെയ്താൽ രണ്ട് കമ്പനികളുടെയും ഉള്ളടക്കങ്ങൾ മൊബൈൽ ഫോണുകളിലും ടി.വികളിലും ലഭിക്കുമെന്നതാണ് കരാറിന്റെ സവിശേഷത.
പുതിയ സിനിമകൾ മൊബൈൽ ഫോണുകളിലും വീട്ടിലെ സ്വീകരണ മുറികളിലും റിലീസ് ചെയ്യുന്ന ട്രെൻഡ് ശക്തമായാൽ തിയറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. ഒരു ആസ്വാദന വേദിയെന്നതിന് അപ്പുറം തിയറ്ററുകൾ സാംസ്കാരിക കേന്ദ്രംകൂടിയാണെന്നാണ് മൾട്ടിപ്ലിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കമൽ ഗിയചന്ദാനി പറയുന്നത്. നിർമാണം, വിതരണം, പ്രദർശനം, ഭക്ഷണ പാനീയം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതോപാധിയാണ് തിയറ്ററുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെറ്റ്ഫ്ലിക്സ് കരാർ പൂർത്തിയായ സാഹചര്യത്തിൽ രണ്ട് ആശങ്കകളാണ് ഗിയചന്ദാനി പങ്കുവെക്കുന്നത്. ഒന്ന്, തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഗുണമേന്മയുള്ള സിനിമകളുടെ എണ്ണം ഗണ്യമായി കുറയും. തിയറ്റർ റിലീസിനും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ റിലീസിനും ഇടയിലുള്ള ഇടവേള കുറയുകയോ അല്ലെങ്കിൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനോ തുടങ്ങുമെന്നതാണ് രണ്ടാമത്തേത്. എന്തുതന്നെയായാലും വരുമാനം കുറഞ്ഞ് തിയറ്റർ വ്യവസായം തകരുകയും ഉപഭോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യും. ആശങ്ക കേന്ദ്ര സർക്കാറുമായും റെഗുലേറ്റർമാരുമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനിമൽ പ്ലാനറ്റ് അടക്കം ചാനലുകളുടെ ഉടമയായിരുന്ന ഡിസ്കവറി ഐ.എൻ.സിയുമായി ലയിച്ചാണ് 2022ൽ ന്യൂയോർക്ക് ആസ്ഥാനമായി വാർണർ ബ്രോസ് ഡിസ്കവറി എന്ന കമ്പനി സ്ഥാപിച്ചത്. പരസ്യ വരുമാനം കുറയുന്നതും ടാറ്റ സ്കൈ അടക്കമുള്ള സാറ്റലൈറ്റ് ചാനൽ വിതരണക്കാരിൽനിന്നുള്ള വരുമാനത്തിലെ അനിശ്ചിതാവസ്ഥയും കാരണമാണ് കമ്പനി ആസ്തികൾ വിറ്റത്. മാത്രമല്ല, പരമ്പരാഗത ടി.വി ചാനലുകളിൽനിന്ന് ഡിജിറ്റൽ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രേക്ഷകർ ചുവടുമാറിയതും ഇന്ത്യയിലും യു.എസിലുമായി ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

