ജി.ഡി.പി വളർച്ചയിൽ ഇന്ത്യക്ക് കരുത്തായി നിർമാണ-സേവന മേഖലകൾ; 2025-26 സാമ്പത്തിക വർഷം 7.7 ശതമാനം
text_fieldsന്യൂഡൽഹി: നിർമാണ, സേവന മേഖലകളുടെ കരുത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച 7.7 ശതമാനമായെന്ന് സ്ഥിതിവിവരക്കണക്ക്-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സ്വകാര്യ ഉപഭോഗവും മൂലധന നിക്ഷേപവും 7.5 ശതമാനത്തിലധികം വർധിച്ചുവെന്നാണ് കണക്ക്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമാനമായിരുന്നു.
പണപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള നാമമാത്രമായ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 8.9 ശതമാനം വളർച്ച നേടിയിട്ടുണ്ട്. സ്ഥിരവിലയിലുള്ള യഥാർഥ ജി.ഡി.പി 2025-26 വർഷത്തിൽ 323.12 ലക്ഷം കോടി രൂപയിലെത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് യഥാർഥ കണക്കുകളിൽ 7.8 ശതമാനവും നാമമാത്രമായ കണക്കുകളിൽ 9.1 ശതമാനവുമാണ്. പണപ്പെരുപ്പ സൂചികയിലെ പരിഷ്കാരങ്ങൾക്കും 2022-23 അടിസ്ഥാന വർഷമായുള്ള പുതിയ ജി.ഡി.പി ശ്രേണിക്കും ശേഷമുള്ള സർക്കാരിന്റെ രണ്ടാമത്തെ മുൻകൂർ കണക്കാണിത്. ഈ കാലയളവിൽ മൊത്ത മൂല്യവർധനവ് അടിസ്ഥാനത്തിൽ, യഥാർഥ വളർച്ച 7.9 ശതമാനവും നാമമാത്ര വളർച്ച 9.1 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
ദ്വിതീയ, തൃതീയ മേഖലകൾ യഥാക്രമം 8.8 ശതമാനവും 9.3 ശതമാനവും വളർച്ച രേഖപ്പെടുത്തി സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിന് ഉണർവേകിയതായി മന്ത്രാലയം അറിയിച്ചു. കാർഷിക, മത്സ്യബന്ധന മേഖലകളുടെ മികവിൽ പ്രാഥമിക മേഖല 3.2 ശതമാനം വളർച്ച കൈവരിച്ചു. പ്രാഥമിക മേഖല പ്രധാനമായും കാർഷിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളുമ്പോൾ, ദ്വിതീയ മേഖല ഫാക്ടറി പ്രവർത്തനങ്ങളെയും തൃതീയ മേഖല സേവന മേഖലയെയും സൂചിപ്പിക്കുന്നു. ചെലവുകൾ പരിശോധിക്കുമ്പോൾ, സ്വകാര്യ ഉപഭോഗ ചെലവും മൊത്ത സ്ഥിര മൂലധന രൂപീകരണവും 2025-26 വർഷത്തിൽ 7.5 ശതമാനത്തിലധികം വളർച്ചാ നിരക്കും രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

