പിഴ അടക്കാൻ ബാക്കിയുണ്ടോ? എങ്കിൽ ഹൈവേയിൽ യാത്ര ചെയ്യാനാകില്ല
text_fieldsമുംബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചുമത്തിയ പിഴ അടക്കാൻ ബാക്കിയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഹൈവേയിലൂടെ യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മോട്ടോർ വെഹിക്ക്ൾസ് നിയമ ഭേദഗതിയിലാണ് ഇങ്ങനെയൊരു ചട്ടമുള്ളത്. 1988 ലെ മോട്ടോർ വെഹിക്ക്ൾസ് നിയമമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുക. ടോൾ നൽകാതെയും പിഴ അടക്കാതെയും മുങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് നിയമ ഭേദഗതി.
രാജ്യത്തെ 45,428 കിലോമീറ്റർ നീളത്തിലുള്ള ഹൈവേയിൽ യാത്ര ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ നിയമം അനുസരിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നുമാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പ്രതീക്ഷ. ലോകത്ത് ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്ന ഇടമെന്ന കുപ്രസിദ്ധിയുള്ള റോഡുകളാണ് ഇന്ത്യയിലേത്. കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം അപകടങ്ങളാണ് 2024-25 കാലയളവിൽ നടന്നത്. ഇതിൽ 1.80 ലക്ഷം പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്.
ഡ്രൈവിങ് സ്വഭാവത്തിൽ മാറ്റം വരുത്താനും നിയമങ്ങൾ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റോഡുകൾ സുരക്ഷിതമാക്കാനും ഉദ്ദേശിച്ചാണ് മോട്ടോർ വെഹിക്ക്ൾസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2030 ഓടെ ആഗോള തലത്തിൽ റോഡ് അപകടങ്ങളും പരിക്കുകളും മരണങ്ങളും പകുതിയായി കുറക്കുക എന്ന യു.എൻ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനാണ് സർക്കാർ നീക്കം. ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ 2015 മുതൽ 2025 വരെ 400 ദശലക്ഷം ഇ-ചലാനുകൾ വാഹന ഉടമകൾക്ക് നൽകിയിട്ടുണ്ടെന്നാണ് കണക്ക്. 61,000 കോടി രൂപ ഈ ചലാനുകളിലൂടെ സർക്കാറിന് ലഭിക്കേണ്ടതാണ്. എന്നാൽ, വെറും മൂന്നിലൊന്നിൽ കൂടുതൽ ചലാനുകളിൽ മാത്രമാണ് പിഴ അടച്ചിട്ടുള്ളത്.
2026ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ (രണ്ടാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴയടച്ചില്ലെങ്കിൽ ഹൈവേയിൽ സഞ്ചരിക്കാനുള്ള അനുമതി മാത്രമല്ല, ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷൂറൻസും വാണിജ്യ വാഹനങ്ങൾക്ക് നാഷനൽ പെർമിറ്റും ഉടമാവകാശം മാറാനുള്ള അനുമതിയും ലഭിക്കില്ല. വാഹനങ്ങൾക്ക് കമ്പനികൾ സർവിസ് നിഷേധിക്കുകയും ചെയ്യും. നിരന്തരം ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ശക്തമായ പരിശോധന നടത്തിയേ ലൈസൻസ് പുതുക്കി നൽകൂ. ഇതിനെല്ലാം പുറമെ, ഡ്രൈവിങ് സ്വഭാവത്തെ ഇൻഷൂറൻസ് പ്രീമിയവുമായി ബന്ധിപ്പിക്കാനും ചട്ടം നിർദേശിക്കുന്നുണ്ട്. അതായത് നിരന്തരം ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഉയർന്ന ഇൻഷൂറൻസ് പ്രീമിയം ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

