'Buy Me a Coffee' ഒരു കാപ്പിക്കടയല്ല; മലയാളി യുവാക്കളുടെ ആഗോള ടെക് വിജയഗാഥ -ഡോ. ടോം ജോസഫ്
text_fieldsകൊച്ചി: 'Buy Me a Coffee' എന്ന ആഗോള ടെക് പ്ലാറ്റ്ഫോമിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്ന തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ട് ജെയിൻ യൂനിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് രംഗത്ത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട് ഉദ്ഘാടനം ചെയ്ത സ്ഥാപനം ഒരു "കാപ്പിക്കട"യാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് സംസ്കാരത്തെയും യുവ സംരംഭകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിയേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളിലൂടെ വരുമാനം കണ്ടെത്താൻ സഹായിക്കുന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ആഗോള ടെക് പ്ലാറ്റ്ഫോമാണ് 'Buy Me a Coffee'. കോഴിക്കോട് സ്വദേശികളായ ജിജോയും ജോസഫും ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിൽനിന്ന് ആദ്യമായി ലോകപ്രശസ്ത ടെക് ആക്സിലറേറ്ററായ Y Combinatorൽ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പെന്ന നേട്ടവും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ഈ വർഷം ജെയിൻ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച 'Summit of the Future' വേദിയിൽ ഇവരുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന് ഡോ. ടോം ജോസഫ് പറഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു ടെക് പ്ലാറ്റ്ഫോമിന്റെ ബാക്ക്-എൻഡ് ഓഫിസ് സ്വന്തം നാടായ കോഴിക്കോട് സ്ഥാപിക്കാനുള്ള അവരുടെ തീരുമാനം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പ്രളയസാഹചര്യം നിലനിൽക്കുന്നതിനിടെയുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പങ്കാളിത്തത്തെ വിമർശിക്കുന്നതിന് മുമ്പ്, പരിപാടിയുടെ സ്വഭാവവും സ്ഥാപനത്തിന്റെ ആഗോള പ്രാധാന്യവും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം, കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കരുത്തേകുന്ന ആഗോള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഭരണനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"'Buy Me a Coffee' ഒരു കാപ്പിക്കടയല്ല; മലയാളി യുവാക്കൾ ലോകത്തിന് മുന്നിൽ സൃഷ്ടിച്ച സാങ്കേതിക വിജയഗാഥയാണ്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ പൊതുബാധ്യതയാണ്" -ടോം ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

