കുരുമുളകിന് വില്ലനായി മഴ
text_fieldsസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയിൽ കുരുമുളക് മണികൾ വ്യാപകമായി അടർന്നുവീണത് കാർഷിക മേഖലക്ക‌് തിരിച്ചടിയായി. ഇത് അടുത്ത സീസണിലെ ഉൽപാദനത്തിൽ കുറവിന് ഇടയാക്കും. ജനുവരി-ഫെബ്രുവരി കാലയളവിൽ വിളവെടുപ്പിന് സജ്ജമായിക്കൊണ്ടിരുന്ന മൂപ്പ് എത്താഞ്ഞ മുളക് മഴയിൽ അടർന്നുവീണതിന്റെ വ്യക്തമായ കണക്കെടുപ്പിന് ഇനിയും സമയം വേണ്ടിവരും. പിന്നിട്ട ഏതാനും വർഷങ്ങളായി രൂക്ഷമായ വരൾച്ചയാണ് കേരളത്തിൽ കുരുമുളക് ഉൽപാദനത്തിൽ വിള്ളലുളവാക്കിയതെങ്കിൽ ഇക്കുറി മഴയാണ് വില്ലനായി മാറിയത്.
കൊച്ചി വിപണിയിൽ കുരുമുളക് വരവ് ശക്തമല്ലെങ്കിലും വാങ്ങൽ താൽപര്യം നിലനിന്നതിനാൽ ദീപാവലിക്ക് ശേഷവും ഉൽപന്ന വിലയിൽ ഉണർവ് ദൃശ്യമായി. അൺ ഗാർബ്ൾഡ് ക്വിന്റലിന് 69,200 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ശേഷം വാരാന്ത്യം 68,900 രൂപയായി താഴ്‌ന്നു. അമേരിക്കയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള വാങ്ങലുകാർ ക്രിസ്‌മസ് ആവശ്യങ്ങൾക്കുള്ള അവസാനഘട്ട കുരുമുളക് സംഭരണ തിരക്കിലാണ്.
ശൈത്യകാലത്തിന് തുടക്കംകുറിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ചുക്കിന് അന്വേഷണങ്ങൾ പ്രവഹിക്കുന്നു. നവംബർ-ഡിസംബർ കാലയളവിൽ ഉയർന്ന അളവിൽ ചുക്ക് കേരളത്തിൽനിന്നും കർണാടകയിൽനിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക‌് കയറ്റിപ്പോകാറുണ്ട്. വിവിധയിനം ചുക്ക് ക്വിന്റലിന് 27,000 - 30,000 രൂപയായി പോയവാരം ഉയർന്നു.
നാളികേരോൽപന്ന വിപണി തിരിച്ചുവരവിന് അണിയറ നീക്കം തുടങ്ങി. താഴ്‌ന്ന വിലക്ക‌് കൊപ്ര ലഭിക്കില്ലെന്ന് വ്യക്തമായതോടെ വൻകിട മില്ലുകാർ നിരക്ക് ഉയർത്തി പച്ചത്തേങ്ങ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ്‌നാട്ടിലെ മില്ലുകാർ നിരക്ക് വർധിപ്പിച്ചെങ്കിലും പച്ചത്തേങ്ങക്കും വിൽപനക്കാർ കുറവായിരുന്നു. ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ചരക്ക് വരവ് ചുരുങ്ങി. കാങ്കയത്ത് കൊപ്ര 21,700 രൂപയിലും കൊച്ചിയിൽ 21,850 രൂപയിലുമാണ് വിപണനം നടക്കുന്നത്. അതേസമയം, ഇവിടെ വെളിച്ചെണ്ണ വില കാങ്കയത്തെ അപേക്ഷിച്ച് 5000 രൂപയോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
ന്യൂനമർദ ഫലമായി കേരളത്തിൽ വീശിയടിച്ച കാറ്റും മഴയും ഉൽപാദകരെ പിന്നിട്ടവാരം റബർ ടാപ്പിങ്ങിൽനിന്ന് പിന്തിരിപ്പിച്ചു. ഉൽപാദനം സ്‌തംഭിച്ചതോടെ ഷീറ്റ് വില ഉയരുമെന്ന് സ്‌റ്റോക്കിസ്‌റ്റുകൾ കണക്കുകൂട്ടിയെങ്കിലും വില ഉയർത്തി ചരക്ക് സംഭരിക്കാൻ ടയർ കമ്പനികൾ തയാറായില്ലെന്നു മാത്രമല്ല, അവർ രംഗത്തുനിന്ന് പിൻവലിഞ്ഞ് നാലാം ഗ്രേഡ് ഷീറ്റ് വില 188 രൂപയിൽനിന്ന് 185ലേക്ക‌് ഇടിച്ചു.
ആഭരണ വിപണികളിൽ സ്വർണ വില പല അവസരത്തിലും ചാഞ്ചാടി. പവൻ 92,120 രൂപയിൽനിന്ന് 88,360 രൂപയിലേക്ക‌് വാരമധ്യം ഇടിഞ്ഞെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവിൽ 90,400 രൂപയായി ഉയർന്നു. എന്നാൽ, ശനിയാഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ പവൻ 90,200 രൂപയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

