ബംഗ്ലാദേശ്-യു.എസ് വ്യാപാര കരാർ ഇന്ത്യക്ക് തിരിച്ചടിയാകും
text_fieldsമുംബൈ: യു.എസും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര കരാർ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിൽനിന്നുള്ള വസ്ത്രങ്ങളുടെ ഇറക്കുമതിക്ക് യു.എസ് നികുതി പൂർണമായും ഒഴിവാക്കിയതാണ് വെല്ലുവിളിയാകുക. യു.എസിൽനിന്ന് ബംഗ്ലാദേശ് കൂടുതൽ നൂലുകൾ വാങ്ങുന്നത് ഇന്ത്യയുടെ പരുത്തി, നൂൽ കയറ്റുമതിക്കാരെയും ബാധിക്കും. ഇന്ത്യയുമായി വ്യാപാര കരാറിന്റെ രൂപരേഖ തയാറാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശുമായി യു.എസിന്റെ പുതിയ നീക്കം. വ്യാപാര കരാർ പ്രകാരം ബംഗ്ലാദേശിന്റെ ഇറക്കുമതിക്കുള്ള താരിഫ് 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി യു.എസ് കുറച്ചിട്ടുണ്ട്. യു.എസിന്റെ പരുത്തിയും നൂലും ഉപയോഗിച്ച് നിർമിച്ച ബംഗ്ലാദേശിൽ നിന്നുള്ള തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും നികുതി പൂർണമായും ഒഴിവാക്കി നൽകുകയും ചെയ്തു.
വ്യാപാര കരാർ പ്രകാരം ഇന്ത്യക്കുമേലുള്ള താരിഫ് 18 ശതമാനമായി യു.എസ് കുറച്ചിരുന്നു. ടെക്സ്ടൈൽസ് മേഖലയായിരുന്നു ഈ തീരുമാനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ, പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് ഇന്ത്യൻ ഉൽപന്നങ്ങളെക്കാൾ യു.എസിൽ മുൻതൂക്കം ലഭിക്കും. ഇന്ത്യയിലെ തുണിത്തരങ്ങൾക്കും വസ്ത്ര കയറ്റുമതിക്കാർക്കും ഇത് പുതിയൊരു വെല്ലുവിളി ഉയർത്തുമെന്നാണ് സൂചന. കാരണം ഇന്ത്യൻ ടെക്സ്റ്റൈൽസ് മേഖലയുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്.
ബംഗ്ലാദേശുമായുള്ള യു.എസിന്റെ വ്യാപാര കരാർ രണ്ട് വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് പറഞ്ഞു. യു.എസിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള താരിഫ് വ്യത്യാസം രണ്ട് ശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറഞ്ഞതാണ് ഒരു പ്രശ്നം. ഇക്കാരണത്താൽ യു.എസ് വിപണിയിൽനിന്നുള്ള ലാഭം കുത്തനെ കുറക്കുമെന്ന് കയറ്റുമതിക്കാർക്ക് ആശങ്കയുണ്ട്. രണ്ടാമതായി, യു.എസ്-ബംഗ്ലാദേശ് വ്യാപാര കരാർ ഇന്ത്യയുടെ പരുത്തി നൂൽ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതാണ്. ചൈന, വിയറ്റ്നാം, ഇന്ത്യ എന്നിവക്കൊപ്പം യു.എസിലേക്ക് തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ബംഗ്ലാദേശ്. കൂടുതൽ ഇളവുകൾ ലഭിക്കുന്നതോടെ യു.എസ് വിപണിയിൽ ബംഗ്ലാദേശ് ഉത്പന്നങ്ങളുമായി ഇന്ത്യൻ കയറ്റുമതിക്കാർക്ക് ശക്തമായി മത്സരിക്കേണ്ടിവരുമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് വ്യക്തമാക്കി.
വ്യാപാര കരാർ പ്രകാരം, യു.എസിൽ നിന്നുള്ള പരുത്തിയുടെ ഇറക്കുമതിക്ക് ഇന്ത്യ താരിഫ് നിരക്കിൽ നികുതി ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും ബംഗ്ലാദേശിന് ലഭിച്ചത് പോലെ ഈ പരുത്തി ഉപയോഗിച്ച് നിർമിച്ച വസ്ത്രങ്ങൾക്ക് യു.എസിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് നികുതി ഇളവില്ല. ഇതാണ് ബംഗ്ലാദേശ് വസ്ത്രങ്ങൾക്ക് യു.എസ് വിപണിയിൽ ലഭിക്കാൻ പോകുന്ന മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

