വിമാനങ്ങൾ അടിമുടി മാറും; എയർ ഇന്ത്യയിൽ വൻ മാറ്റമെന്ന് സി.ഇ.ഒ
text_fieldsന്യൂഡൽഹി: 100 വിമാനങ്ങൾ പരിഷ്‍കരിക്കാനൊരുങ്ങി എയർ ഇന്ത്യ. 40 വൈഡ് ബോഡി എയർക്രാഫ്റ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. വിമാനങ്ങളിലെ 25,000ഓളം സീറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് എയർ ഇന്ത്യ നീക്കം നടത്തുന്നതെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു.
എയർ ഇന്ത്യയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനാണ് ഒരുങ്ങുന്നത്. മാറ്റങ്ങളുടെ ഭാഗമായി ഇന്റഗ്രേഷനും വളർച്ചക്കും ഉപഭോക്തൃ സേവനങ്ങൾക്കും വലിയ പ്രാധാന്യം നൽകുമെന്ന് സി.ഇ.ഒ അറിയിച്ചു.എയർ ഏഷ്യ ഇൻഡ്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ എയർ ഇന്ത്യയിൽ ലയിച്ചത് ഗുണമായി. ഇത് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും കാംബെൽ വിൽസൺ പറഞ്ഞു.
സീറ്റുകൾ മാറ്റി പരിഷ്‍കരിക്കുന്ന വിമാനങ്ങൾ തിരക്കേറിയ സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഫ്രാങ്ക്ഫർട്ട്, ദുബൈ റൂട്ടുകളിൽ സർവീസ് നടത്തും. അഞ്ച് വർഷത്തെ പരിഷ്‍കരണ പദ്ധതിക്കാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. പഴയത് പോലെയായിരിക്കില്ല ഇനി എയർ ഇന്ത്യയെന്നും കാംബെൽ വിൽസൺ പറഞ്ഞു.
വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് എയർ ഇന്ത്യക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സി.ഇ.ഒയുടെ പരാമർശം. നേരത്തെ എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 24 മണിക്കൂറിലേറെ വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ഇതിൽ ഉൾപ്പടെ വിമാനം വൈകുന്നതിൽ പ്രതികരണം നടത്താൻ എയർ ഇന്ത്യ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

