വിമാന നിർമാണത്തിന് കരാർ ഒപ്പിട്ട് അദാനി; എയർബസിനും ബോയിങ്ങിനും നെഞ്ചിടിപ്പ്
text_fieldsമുംബൈ: ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കാൻ ബ്രസീൽ കമ്പനിയായ എംബ്രയറുമായി ധാരണ പത്രം ഒപ്പിട്ട് ശതകോടീശ്വരൻ ഗൗതം അദാനി. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ചെറിയ ജെറ്റുകളായിരിക്കും നിർമിക്കുക. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ. ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനം നിർമിക്കാനാണ് ധാരണ. അദാനി ഡിഫൻഡ്സ് ആൻഡ് എയറോസ്പേസ് കമ്പനിയാണ് എംബ്രയറുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്.
ഇരു കമ്പനികളും ചേർന്ന് റീജണൽ വിമാന നിർമാണ പ്ലാന്റ് സ്ഥാപിക്കുമെന്നും രാജ്യത്തെ വ്യോമയാന മേഖലയുടെ ഭാവി പുനർനിർവചിക്കുന്ന വ്യത്യസ്തമായ ഏവിയേഷൻ ഇക്കോ സിസ്റ്റമാണ് ഒരുക്കുകയെന്നും അദാനി പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കാൻ ചില സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും നിക്ഷേപം, നിർമിക്കാനുദ്ദേശിക്കുന്ന വിമാനം തുടങ്ങിയ കാര്യങ്ങളിൽ വരുന്ന മാസങ്ങളിൽ വിശദ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു ബിസിനസ് കരാറിനേക്കാൾ വലുതാണ് എംബ്രയറുമായുള്ള സഹകരണം. ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായി സ്വന്തം മണ്ണിൽ ലോകോത്തര നിലവാരമുള്ള വിമാനങ്ങൾ നിർമിക്കാനുള്ള ഇന്ത്യയുടെ 'നിശ്ചയദാർഢ്യമാണ് കരാറെന്നും അദാനി കൂട്ടിച്ചേർത്തു.
എയർബസിനും ബോയിങ്ങിനും ശേഷം ലോകത്തെ ഏറ്റവും വലിയ വിമാന നിർമാണ കമ്പനിയാണ് എംബ്രയർ. നിലവിൽ യു.എസിലും ബ്രസീലിലും മാത്രമാണ് എംബ്രയറിന് വിമാന നിർമാണ പ്ലാന്റുകളുള്ളത്. ഏഷ്യയിൽ എംബ്രയർ സ്ഥാപിക്കുന്ന ആദ്യ വിമാന നിർമാണ പ്ലാന്റായിരിക്കും ഇന്ത്യയിലേത്. വാണിജ്യ, പ്രതിരോധ, ബിസിനസ് വിഭാഗങ്ങളിലായി എംബ്രയറിന്റെ 50 ഓളം വിമാനങ്ങൾ ഇന്ത്യയിലുണ്ട്. നിലവിൽ സ്റ്റാർ എയർ കമ്പനിയാണ് എംബ്രയറിന്റെ വിമാനങ്ങൾ ഉപയോഗിക്കുന്നത്. അതേസമയം, ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ കമ്പനികളൊന്നും എംബ്രയറിന്റെ ഉപഭോക്താക്കളല്ല.
ആഭ്യന്തരമായി നിർമിക്കുകയാണെങ്കിൽ സ്റ്റാർ എയർ കൂടുതൽ ജെറ്റുകൾ വാങ്ങാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. അടുത്ത പത്തു വർഷത്തിനിടയിൽ ഓർഡർ ചെയ്ത ചെറിയ ഒരു വിമാനം പോലും എയർബസിനും ബോയിങ്ങിനും വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാരണത്താൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിമാന സേവനം ആരംഭിക്കാൻ തയാറെടുക്കുന്ന സ്റ്റാർട്ട് അപ്പുകൾ എംബ്രയറിന്റെ ഉപഭോക്താക്കളാവുമെന്നാണ് സൂചന. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ 1800 ലേറെ വിമാനങ്ങൾക്കാണ് ഓർഡർ ചെയ്തു കാത്തിരിക്കുന്നത്.
ഇന്ത്യയിൽ വിമാന നിർമാണം തുടങ്ങാൻ ആഗോള കമ്പനികളെ കേന്ദ്ര സർക്കാർ ക്ഷണിച്ചതിന് പിന്നാലെയാണ് എംബ്രയറിന്റെ വരവ്. ആഭ്യന്തര വിപണിയിൽ നിർമിച്ച വിമാനങ്ങൾ വാങ്ങുന്നവർക്ക് ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എംബ്രയറിന്റെ വിമാന നിർമാണ പദ്ധതി വിജയം കണ്ടാൽ ലോകത്തെ ഒന്നാംനിര കമ്പനികളായ എയർബസും ബോയിങ്ങും രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

