അട്ടാരി ഉൾപ്പെടെ 11 പുതിയ ഇ-വിസ പ്രവേശന കേന്ദ്രങ്ങൾ കൂടി അനുവദിച്ച് കേന്ദ്രം; പാകിസ്താൻ പൗരന്മാർക്കുള്ള നിയന്ത്രണങ്ങൾ തുടരും
text_fieldsന്യൂഡൽഹി: ഇന്ത്യ സന്ദർശനം സുഗമമാക്കുന്നതിന്‍റെ ഭാഗമായി ഇ-വിസ കൈവശമുള്ള വിദേശ പൗരന്മാർക്ക് പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അട്ടാരി ഉൾപ്പെടെ 11 പുതിയ അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തു. ഇതോടെ ഇ വിസ ഉടമകൾക്കായുള്ള അന്താരാഷ്ട്ര പ്രവേശന കേന്ദ്രങ്ങളുടെ എണ്ണം 88 ആയി. ഇതിൽ 37 വിമാനത്താവളങ്ങളും 38 കടൽത്തീര തുറമുഖങ്ങളും 13 ലാൻഡ് പോർട്ടുകളും ഉൾപ്പെടുന്നു.
പാകിസ്താൻ പാസ്‌പോർട്ട് കൈവശമുള്ളവർക്കോ പാകിസ്താൻ വംശജർക്കോ ഇന്ത്യ ഇ-വിസ നൽകാത്തതിനാൽ ഈ ആനുകൂല്യം പാകിസ്താനികൾ ഒഴികെയുള്ള എല്ലാ വിദേശ പൗരന്മാർക്കും ലഭ്യമാകും. അവർ ഇന്ത്യൻ മിഷനിൽ സാധാരണ വിസക്കായി അപേക്ഷിക്കണമെന്ന് ഇന്ത്യയുടെ വിസ അപേക്ഷാ പോർട്ടലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സ, പഠനം, പർവ്വതാരോഹണം, ക്രൂയിസ്, ടൂറിസ്റ്റ്, ട്രാൻസിറ്റ്, ഗ്രൂപ്പ് യാത്ര, ബിസിനസ് തുടങ്ങി 17 ഉപവിഭാഗങ്ങൾക്കാണ് ഇ-വിസ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഏകദേശം 95 ശതമാനം അപേക്ഷകളും 72 മണിക്കൂറിനുള്ളിൽ തീർപ്പാക്കപ്പെടും. പുതിയ നീക്കം ഇലക്ട്രോണിക് വിസയോടുള്ള പ്രിയം വർധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിഗമനം.
ദറംഗ, ഗെഡെ, ഘോജഡംഗ, ഹരിദാസ്പൂർ, ജയ്ഗാവ്, ദൗകി, മോറെ, അട്ടാരി (റോഡ്) എന്നീ ലാൻഡ് പോർട്ടുകളെ പുതിയ ഇ വിസ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രക്സൗൽ, രൂപൈഡിഹ, ജോഗ്ബാനി അതിർത്തികൾ ഇതിനകം തന്നെ പട്ടികയിലുണ്ടായിരുന്നു.
ഭോപ്പാലും തിരുപ്പതിയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് പുതിയ വിമാനത്താവളങ്ങൾ. അഹമ്മദാബാദ്, അമൃത്സർ, ബാഗ്ഡോഗ്ര, ഭോഗാപുരം, ബെംഗളൂരു, ഭുവനേശ്വർ, കോഴിക്കോട് (Calicut), ചണ്ഡിഗഡ്, ചെന്നൈ, കൊച്ചി, കോയമ്പത്തൂർ, ഡൽഹി, ഗയ, ഗോവ (ദബോലിം), ഗോവ (മോപ), ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കണ്ണൂർ, കൊൽകത്ത, ലഖ്‌നൗ, മധുര, മംഗലാപുരം, മുംബൈ, നാഗ്പൂർ, നവി മുംബൈ, പോർട്ട് ബ്ലെയർ, പൂനെ, സൂറത്ത്, തിരുവനന്തപുരം, ട്രിച്ചി, വാരണാസി, വിജയ്വാദ, വിശാഖപട്ടണം എന്നിവയാണ് പട്ടികയിലുള്ള മറ്റ് വിമാനത്താവളങ്ങൾ.
അഗത്തി, അലങ്, ബേദി ബന്ദർ, ഭാവ്‌നഗർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, കടലൂർ, ദഹേജ്, ധാമ്ര, ഹൽദിയ, ഹാസിര, കാക്കിനട, എന്നൂർ-കാമരാജ്, കാണ്ട്‌ല, കാരയ്ക്കൽ, കട്ടുപ്പള്ളി, കൊൽകത്ത, കൊല്ലം, കൃഷ്ണപട്ടണം, മണ്ട്വി, മോർമുഗോ, മുംബൈ, മുന്ദ്ര, നാഗപട്ടണം, പുതിയ മംഗലാപുരം, നാവ ശേവ, പാരദീപ്, പിപാവവ്, പോർബന്തർ, പോർട്ട് ബ്ലെയർ, സിക്ക, തുന ടെക്ര, തൂത്തുക്കുടി, വല്ലാർപാടം, വിശാഖപട്ടണം, വിഴിഞ്ഞം-കോവളം, വിഴിഞ്ഞം എന്നിവയുൾപ്പെടെ 38 കടൽത്തീര തുറമുഖങ്ങളിലേക്കും ഇന്ത്യ സൗകര്യം വ്യാപിപ്പിച്ചിട്ടുണ്ട്.
43 രാജ്യങ്ങളിലെ പൗരന്മാർക്കായി വിസ സംവിധാനം ലളിതമാക്കുന്നതിനും ഉദാരമാക്കുന്നതിനുമായി 2014ലാണ് ഇന്ത്യ ഇ-വിസ സൗകര്യം ഏർപ്പെടുത്തിയത്. നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് സേവനം നൽകുന്ന രീതിയിൽ ഈ സൗകര്യം വിപുലീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

