Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിവസവും യു.പി.ഐ ഇടപാട് നടത്തുന്നവരാണോ? ഇക്കാര്യങ്ങൾ കരുതിയിരുന്നാൽ വലി‍യ അപകടങ്ങൾ ഒഴിവാക്കാം

text_fields
bookmark_border
ദിവസവും യു.പി.ഐ ഇടപാട് നടത്തുന്നവരാണോ? ഇക്കാര്യങ്ങൾ കരുതിയിരുന്നാൽ വലി‍യ അപകടങ്ങൾ ഒഴിവാക്കാം
cancel

യു.പി.ഐ ഉപയോഗം ഇപ്പോൾ വളരെ സാധാരണയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോഴോ പണം അയക്കുമ്പോഴോ നമ്മളിൽ ഭൂരിഭാഗം പേരും കാര്യമായി ചിന്തിക്കാറേയില്ല. സർക്കാർ കണക്കുകൾ പ്രകാരം 2026 ജൂൺ ആയപ്പോഴേക്കും ഇന്ത്യയിൽ യു.പി.ഐ ഉപയോക്താക്കളുടെ എണ്ണം 55 കോടിയിലധികമാണ്.

യു.പി.ഐ ഉപയോഗത്തിൽ ഓർത്തിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ

പണം സ്വീകരിക്കാൻ നിങ്ങൾ പിൻ നൽകേണ്ടതില്ല. യു.പി.ഐ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണിത്. ഒരു റീഫണ്ട്, ഗിഫ്റ്റ് അല്ലെങ്കിൽ പണം ലഭിക്കുന്നതിന് നിങ്ങൾ പിൻ നൽകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ആ ഇടപാട് ഉടൻ നിർത്തുക. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് യു.പി.ഐ പിൻ നൽകുന്നത് പണം സ്വീകരിക്കുന്നതിനല്ല മറിച്ച് പണം നൽകാൻ മാത്രമുള്ളതാണെന്ന് എൻ.പി.സി.ഐ പ്രത്യേകമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്യു.ആർ. കോഡുകൾ പണമിടപാടുകൾ എളുപ്പമാക്കുന്നു. എങ്കിലും അത് എന്തിനുവേണ്ടിയുള്ളതാണെന്ന് മനസിലാക്കാതെ ഒരിക്കലും സ്കാൻ ചെയ്യരുത്. തട്ടിപ്പുകാർ പലപ്പോഴും പണം അയച്ചുതരാമെന്ന വ്യാജേന ക്യു.ആർ. കോഡുകൾ അയക്കാറുണ്ട്. നിങ്ങൾ ആ കോഡ് സ്കാൻ ചെയ്ത് നിങ്ങളുടെ പിൻ നൽകി ഇടപാട് അക്സെപ്റ്റ് ചെയ്താൽ പണം ലഭിക്കുന്നതിന് പകരം നിങ്ങളുടെ പണം തിരിച്ച് അവർക്ക് പോകുന്ന അവസ്ഥ ഉണ്ടായേക്കാം.

പണം സ്വീകരിക്കാൻ ഒരിക്കലും ക്യു.ആർ കോഡ് സ്കാൻ ചെയ്യരുത് എന്നാണ് ആർ.ബി.ഐയുടെ ലളിതമായ ഉപദേശം. പണം അയക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക. പണമിടപാട് അംഗീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ യു.പി.ഐ. ആപ്പിൽ കാണിക്കുന്ന സ്വീകർത്താവിന്‍റെ പേര് പരിശോധിക്കുക. പുതിയ ഒരാൾക്ക് പണം അയക്കുമ്പോഴോ അല്ലെങ്കിൽ ഒരു കടയിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴോ ഇത് ശ്രദ്ധിക്കണം. അപ്പോൾ വരുന്ന പേര് നിങ്ങൾ പണം നൽകാൻ ഉദ്ദേശിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആണെന്ന് ഉറപ്പുവരുത്തുക.

എല്ലാ യു.പി.ഐ. പണമിടപാടുകൾക്കും ഒരേ പരിധിയല്ല ഉള്ളത്. സാധാരണ യു.പി.ഐ. ഇടപാട് പരിധി സാധാരണയായി ഒരു ഇടപാടിന് 1 ലക്ഷം രൂപ വരെയാണ്. എന്നാൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇതിലും ഉയർന്ന പരിധി ലഭ്യമാണ്. ഉദാഹരണത്തിന് നികുതി അടയ്ക്കൽ, ഐ.പി.ഒ. (IPO), ഇൻഷുറൻസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇടപാടുകൾക്ക് ഉയർന്ന പരിധി ബാധകമായേക്കാം. അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് നിങ്ങളുടെ ബാങ്കിനും അതിന്റേതായ പരിധികൾ നിശ്ചയിക്കാൻ സാധിക്കും. അതുകൊണ്ട് വലിയൊരു പണമിടപാട് പരാജയപ്പെടുകയാണെങ്കിൽ നിങ്ങളുടെ ബാങ്കിന്‍റെ പരിധി പരിശോധിക്കുക.

എ.ടി.എം പിൻ പോലെ തന്നെ നിങ്ങളുടെ യു.പി.ഐ പിന്നും സൂക്ഷിക്കേണ്ടതാണ്. ആരുമായും പങ്കിടാതിരിക്കുക. ഒ.ടി.പി, പാസ്‌വേഡുകൾ, മറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവയുടെ കാര്യത്തിലും തുല്യമായ ജാഗ്രത പുലർത്തുക. ഫോൺ കോളുകൾ, സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, ആപ്പുകൾ എന്നിവ ഉപയോഗിച്ച് പണമടയ്ക്കൽ വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർ ശ്രമിക്കുന്നതിനെക്കുറിച്ച് ആർ.ബി.ഐ. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാങ്കേതിക തടസങ്ങൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് കാരണങ്ങൾ എന്നിവ കാരണം യു.പി.ഐ ഇടപാടുകൾ പരാജയപ്പെട്ടേക്കാം. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയും എന്നാൽ പണം കൃത്യമായി എത്താതിരിക്കുകയും ചെയ്താൽ വീണ്ടും പണം അയക്കാൻ മുതിരുന്നതിന് പകരം നിങ്ങളുടെ യു.പി.ഐ ആപ്പിലെ ഇടപാട് സ്റ്റാറ്റസ് പരിശോധിക്കുക.

ബന്ധപ്പെട്ട ബാങ്കിന്‍റെ യു.പി.ഐ ആപ്പ് വഴി നിങ്ങൾക്ക് യു.പി.ഐ ഇടപാടുമായി ബന്ധപ്പെട്ട് പരാതി നൽകാനും സാധിക്കും. യു.പി.ഐ പണമിടപാടുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി തുടരുന്നു. ഉപയോക്താക്കൾക്ക് യു.പി.ഐ പണമിടപാടുകൾ നടത്തുന്നതിന് നിലവിൽ യാതൊരുവിധ നിരക്കുകളും നൽകേണ്ടതില്ല.

യു.പി.ഐ ഉപയോക്താക്കൾക്ക് യാതൊരുവിധ പണമിടപാട് ചാർജുകളും ഉണ്ടാകില്ലെന്നും ആളുകൾ തമ്മിലുള്ള പണമിടപാടുകൾ സൗജന്യമായി തുടരുമെന്നും 2026 ആഗസ്റ്റിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പണമിടപാടുകൾ വേഗത്തിലും ലളിതവുമാക്കാനാണ് യു.പി.ഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇടപാടുകൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്നാണ് പലപ്പോഴും വലിയ ഭീഷണികൾ ഉണ്ടാകുന്നത്. വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുക, തെറ്റായ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ പരിശോധിക്കാതെ പണമിടപാട് അംഗീകരിക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tip to avoid traps in UPI transaction
Next Story