റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ച് ആർ.ബി.ഐ; വായ്പ പലിശനിരക്കുകൾ കുറയും
text_fieldsന്യൂഡൽഹി: റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ. നിരക്ക് 5.25 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനൊടുവിൽ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നിരക്ക് കുറക്കാനുള്ള തീരുമാനത്തെ പണനയ കമിറ്റിയിലെ ആരും എതിർത്തില്ലെന്ന് ആർ.ബി.ഐ ഗവർണർ അറിയിച്ചു. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി മാറ്റിവെക്കുകയാണെന്നും ആർ.ബി.ഐ അറിയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.
സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച രീതിയിൽ പണപ്പെരുപ്പത്തിൽ കുറവ് വന്നിട്ടുണ്ട്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവുണ്ടായിട്ടുണ്ട്. ഗ്രാമീണമേഖലയിലെ ഡിമാൻഡ് ശക്തമായി തുടരുന്നുണ്ട്. നഗരമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഡിമാൻഡിൽ ഉണ്ടാവുന്നുണ്ടെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
നിർമാണമേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവുന്നുണ്ട്. സേവന, കയറ്റുമതി മേഖലകൾ തിരിച്ചവരവിന്റെ പാതയിലാണെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടാവുമെന്നും ആർ.ബി.ഐ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

