ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിൽ കറൻസി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ദിവസവും 500 രൂപയുടെ 500 കോടി നോട്ടുകളാണ് ഇപ്പോൾ അടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നെതന്നും വരും ദിവസങ്ങളിൽ അത് സാധ്യമാവുമെന്നും ധനകാര്യ സെക്രട്ടറി എസ്.സി ഗാർഗ് അറിയിച്ചു.
അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ 500 രൂപയുടെ 2,500 കോടി കറൻസികൾ വിതരണം ചെയ്യും. ഒരു മാസം കൊണ്ട് വിതരണം 70,000 മുതൽ 75,000 കോടിയായി ഉയർത്തുമെന്നും ഗാർഗ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ കോൺഗ്രസ് ബി.ജെ.പിയെ വിമർശിച്ച് രംഗത്തുവന്നു. മോദി സാഹെബ് വിദേശത്ത് ആഘോഷിക്കുേമ്പാൾ ഇന്ത്യയിലെ ജനങ്ങൾ ബാങ്കിൽ കാശ് തിരയുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പരിഹസിച്ചു.