കത്തുന്ന ചൂടിൽ പൊന്നുംവിലയിൽ ചെറുനാരങ്ങ
text_fieldsകോഴിക്കോട്: കനത്ത ചൂടിനൊപ്പം ചെറുനാരങ്ങ വിലയും കുതിച്ചുയരുന്നു. കോഴിക്കോട്ട് ചില്ലറ മാർക്കറ്റിൽ കിലോക്ക് 240 ഉം മൊത്ത വിപണയിൽ 170 മുതൽ 200 രൂപ വരെയുമാണ് വില. ഒരു കായക്ക് 10 രൂപ മുതൽ 15 രൂപ വരെ നൽകണം. ആഴ്ചകൾക്ക് മുമ്പ് 60 മുതൽ 70 രൂപ വരെയായിരുന്നു വില. കൊടുംചൂടിൽ ചെറു നാരങ്ങക്ക് ആവശ്യക്കാരും കൂടുതലാണ്. എന്നാൽ വിലയിൽ പൊള്ളി പിൻവലിയുകയാണ് പലരും. ആവശ്യം കൂടിയതും വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് പാളയത്തെ വ്യാപാരി ത്വൽഹത്ത് പറഞ്ഞു.
വില കൂടിയതോടെ പല ചെറുകിട കച്ചവടക്കാരും ചില്ലറ വിൽപന തന്നെ നിർത്തി. ഈ നില തുടർന്നാൽ ലൈം ജ്യൂസും സർബത്തും നാരങ്ങാ സോഡയും വിൽപന നിർത്തേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് നാരങ്ങയെത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയ കടകളിൽ തിരക്കുകുറഞ്ഞ കൂടുതലാണ്. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങാവെള്ളത്തിനും. വേനൽ ശക്തമായതോടെ തമിഴാനാട്ടിൽ ഉൽപ്പാദനം കുറഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പും ലോഡ് വരുന്നതിനെ ബാധിച്ചു.
ഉത്തരേന്ത്യയിലെ കടുത്ത ചൂട് കാരണം ആന്ധ്രയിൽ നിന്നു ചെറുനാരങ്ങ കേരളത്തിലേക്കെത്തുന്നില്ല. യുപി, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലേക്ക് കയറ്റിപോകുകയാണ്.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതലായി കേരളത്തിലേക്ക് ചെറുനാരങ്ങ എത്തമെന്നാണ് പ്രതീക്ഷ. ഇതോടെ വിലയിലും കുറവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

