സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റിൽ സ്വപ്നപദ്ധതികൾ ഇടംനേടി. മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. കേരളത്തെ തുറമുഖ നഗരമാക്കാനും തീരദേശ വികസനവും ലക്ഷ്യമിട്ട് കേരള മാരിടൈം നയത്തിന് രൂപംനൽകുമെന്ന് സതീശൻ പ്രഖ്യാപിച്ചു.
വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനം എന്നിവ ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞത്ത് വിവിധ വികസനപദ്ധതികൾ നടപ്പാക്കി കേരളത്തിന്റെ മുഖമായി ഉയർത്തിക്കൊണ്ടുവരും.
അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തും. ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് മാരിടൈം സമ്പദ്‍വ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
10,000 എം.എസ്.എം.ഇകൾ (ഇടത്തരം-ചെറുകിട വ്യവസായ യൂനിറ്റുകൾ തുടങ്ങാനായി സർക്കാർ സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചു. ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി നിലവിൽ വരും.
മാരകരോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി ‘വണ്‍ കേരള കരുതല്‍ മിഷന്‍’ ആരംഭിക്കും. അര്‍ഹരായവര്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം എത്തിക്കും. ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.
കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളില്‍ മുന്നിലുള്ള സര്‍വകലാശാല കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബല്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാൻ 50 കോടി രൂപയും വകയിരുത്തി.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കാൻ 200 കോടി രൂപ അനുവദിച്ചു. പൈലറ്റ് പരിശീലനം, വിമാന അറ്റകുറ്റപ്പണി എന്നിവയും ഇതിൽ ഉൾപ്പെടും. കൊച്ചി വിമാനത്താവളത്തിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരളം സെൽ’ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ നീക്കി നിക്ഷേപങ്ങൾ സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മേഖലക്ക് 100 കോടിയും, സതേൺ കേരള കോറിഡോറിന് 50 കോടി രൂപയും അനുവദിച്ചു.
അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
ധവളപത്രത്തിലെ കണക്കുകൾ നിരത്തി, മുൻ സർക്കാറിന്റെ കാലത്തെ സാമ്പത്തിക അസന്തുലിതാവസ്ഥകൾ ചൂണ്ടിക്കാട്ടി. കിഫ്ബി പദ്ധതികൾ വലിയ സാമ്പത്തിക ബാധ്യതയും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചെന്ന് സതീശൻ വിമർശിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
വാർഷിക പദ്ധതി അടങ്കലിൽ ആനുപാതികമായ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ 35,000 കോടി രൂപയാണ് വാർഷിക അടങ്കലായി നിശ്ചയിച്ചിരുന്നത്. മുൻ ബജറ്റുകളിൽ കേന്ദ്ര വിഹിതം തെറ്റായി കണക്കാക്കിയതിലൂടെ 20,500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളെ പ്രതികൂലമായി ബാധിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സൗജന്യ യാത്രയും, ആശാ വർക്കർമാരുടെ ഓണറേറിയം വർധനവും സർക്കാർ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു.
Live Updates
- 19 Jun 2026 11:48 AM IST
കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.
- 19 Jun 2026 11:48 AM IST
സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം നല്‍കും. പൂട്ടി കിടക്കുന്ന ഫാക്ടറികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി നടപടികള്‍ സ്വീകരിക്കും.
- 19 Jun 2026 11:47 AM IST
വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളും.
- 19 Jun 2026 11:47 AM IST
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യംഘട്ടം എന്ന നിലക്ക് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും.
- 19 Jun 2026 11:47 AM IST
മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. മേഖലയില്‍ പട്ടയവിതരണത്തിന് തടസ്സമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും സമയബന്ധിതമായി പരിഹരിക്കും.
- 19 Jun 2026 11:46 AM IST
എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും
- 19 Jun 2026 11:45 AM IST
ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി - ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. സിനിമക്ക് വ്യവസായ പദവി നല്‍കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

