കോഴിക്കോട്: നഗരത്തിൽ നെൽകൃഷിക്ക് നൂറുമേനി. സുഭിക്ഷ കേരളം പദ്ധതിയിൽ ഇറക്കിയ കൃഷിയുടെ കൊയ്ത്തുത്സവമാണ് മേയർ ഡോ. ബീന ഫിലിപ്പിെൻറ നേതൃത്വത്തിൽ നടന്നത്. കുടുംബശ്രീ മുഖേന കഴിഞ്ഞ മേയിലാണ് കണ്ണാടിക്കൽ ഭാഗത്ത് 24 ഏക്കറിൽ കൃഷിയിറക്കിയത്. 10, 11 വാർഡിൽ കണ്ണാടിക്കൽ മേഖലയിലെ അഞ്ചേക്കർ സ്ഥലത്താണ് ആദ്യ കൊയ്ത്ത് നടന്നത്.
10 അംഗങ്ങൾ വീതമുള്ള വസന്തം, നിറവ് എന്നീ കൃഷിക്കായി രൂപവത്കരിച്ച ജോയൻറ് ലയബിലിറ്റി ഗ്രൂപ് ആഭിമുഖ്യത്തിൽ മുണ്ടകൻ ഇനമാണ് വിതച്ചത്. സർക്കാർ സഹായത്തോടൊപ്പം നഗരസഭ, കുടുംബശ്രീ എന്നിവയുടെ പിന്തുണയും നൂറുമേനിക്ക് കരുത്തായതായി ഗ്രൂപ് ലീഡർമാരായ ഷൈലജ, പുഷ്പ എന്നിവർ പറഞ്ഞു.
കിലോക്ക് രണ്ടുരൂപ നിരക്കിൽ കോർപറേഷൻ ജൈവവളം നൽകിയിരുന്നു. കൃഷിവകുപ്പിൽനിന്ന് ഹെക്ടറിന് 40,000 രൂപ നിരക്കിൽ സഹായവും നൽകി. കൃഷി വിജയിച്ചതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ ഭാഗങ്ങളിൽ നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ എന്നിവ വ്യാപിപ്പിക്കാനാണ് തീരുമാനം. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ, കൗൺസിലർമാരായ വരുൺ ഭാസ്കർ, വി.പി. മനോജ്, സദാശിവൻ ഒതയമംഗലത്ത്, ഫെനിഷ കെ. സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൻ ടി.കെ. ഗീത, കൃഷി അസി. ഡയറക്ടർ സ്വപ്ന, കുടുംബശ്രീ പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ, മുൻ കൗൺസിലർമാരായ ബിജുലാൽ, രജനി എന്നിവർ പങ്കെടുത്തു.