വീണ്ടും പ്രതീക്ഷകളുടെ വിളവെടുപ്പിന് ജോയി
text_fieldsപ്രളയത്തില്‍ എല്ലാം നശിച്ചെങ്കിലും തൃശൂർ ജില്ലയിലെ കോട്ടാറ്റ് പച്ചക്കറി ഗ്രാമത്തിെൻറ പച്ചപ്പും ഫലസമൃദ്ധിയും വീണ്ടെടുക്കാന്‍ മണ്ണില്‍ കഠിനാധ്വാനത്തിലാണ് പച്ചക്കറി കര്‍ഷകന്‍ പി.ജെ. ജോയി. ഓണവിപണിയും ചിങ്ങമാസത്തിലെ കല്യാണസീസണുകളും സ്വപ്നം കണ്ട് ഇറക്കിയ പച്ചക്കറി കൃഷി വെള്ളപ്പൊക്കം വിഴുങ്ങിയ സങ്കടത്തിലും തളരാത്ത കൈക്കരുത്തുമായി മണ്ണിൽ പണിയെടുക്കുകയാണ്. കൃഷിയിടത്തിലെ 50 സെൻറില്‍ വാരംകോരി വെണ്ടവിത്തുകള്‍ നട്ടു കഴിഞ്ഞു. ഇനി എല്ലാം പുതുതായി ആരംഭിക്കേണ്ടിയിരിക്കുന്നു. കൃഷിയിടത്തില്‍ മലവെള്ളം കൊണ്ടുവന്ന വിനാശകരമായ ചെളി നീക്കം ചെയ്യാന്‍ നിലം ഉഴുതുമറിക്കുകയാണ് ആദ്യം. അല്ലെങ്കില്‍ നടുന്നതൊന്നും പിടിക്കില്ല. വീണ്ടും കൃഷിയിറക്കാനായി നല്ല വാഴക്കന്ന് കിട്ടാനില്ല, കൊള്ളിത്തണ്ട് കിട്ടാനില്ല. പാകാന്‍വേണ്ടി മറ്റ് പച്ചക്കറി വിത്തുകള്‍ക്കും വേണ്ടി അലയുകയാണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ് അവസാനം വിത്തുകള്‍ കിട്ടിയത്. വില അല്‍പം കൂടുതലാണ്. 100 ഗ്രാമിന് 400ഉം 500ഉം രൂപയാണ് വേണ്ടത്. എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ തുടക്കത്തില്‍ 3 ലക്ഷം രൂപയെങ്കിലും വേണം.
മൂേന്നക്കറിലാണ് ജോയിയുടെ കൃഷി. 30 സെൻറില്‍ പോളിഹൗസ് നിര്‍മിച്ച് ചാലക്കുടി നഗരസഭയടക്കം പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിഭവനുകളിലേക്ക് പച്ചക്കറി ചെടികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പ്രദേശത്ത് പോളി ഹൗസ് നിര്‍മിച്ച് കൃഷി നടത്തുന്ന ഏക കൃഷിക്കാരനുമാണ്.
വില്‍പനക്കായി തയാറാക്കിയ ഒരു ലക്ഷം പച്ചക്കറിത്തൈകളാണ് വെള്ളപ്പൊക്കം കൊണ്ടുപോയത്.അഞ്ചുലക്ഷം ചെലവഴിച്ച് നിർമിച്ച പോളിഹൗസ് ഭാഗികമായി നശിച്ചു. വിത്തുകള്‍ മുളപ്പിക്കുന്ന നൂറുകണക്കിന് റബര്‍ഫോമുകള്‍ ഒഴുകിപ്പോയി.
മികച്ച പച്ചക്കറി കര്‍ഷകനും സംസ്ഥാന സര്‍ക്കാറിെൻറ അംഗീകാരം നേടിയ കോട്ടാറ്റ് എ ഗ്രേഡ് പച്ചക്കറി ഗ്രാമം ട്രഷററുമാണ് ജോയി. പച്ചക്കറി ഗ്രാമത്തില്‍ 25ല്‍പരം കര്‍ഷകരുണ്ട്. 2011ല്‍ 30 ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കൃഷി 2014ല്‍ 90 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചു. പയര്‍, വെണ്ട, പാവല്‍, പടവലം, വെള്ളരി, മത്തന്‍,കുമ്പളം, തക്കാളി, മുളക്, കപ്പ,ചേന തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സവാളയും കാബേജ്, കോളിഫ്ലവര്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടമാണ് കോട്ടാറ്റ് പച്ചക്കറി ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് . ജോയി അടക്കം പലരും വായ്പയെടുത്താണ് കൃഷി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.