വെറും 10 വയസ്സ്, അൻഷിൽ മധു പോറ്റുന്നത് പത്ത് പശുക്കളെ; തേടിയെത്തിയത് കുട്ടി കർഷകൻ അവാർഡ്
text_fieldsഅനന്തംപള്ളയിലെ അൻഷിൽ മധു പശുക്കൾക്കൊപ്പം തൊഴുത്തിൽ
നീലേശ്വരം: ഇത് അൻഷിൽ മധു. പ്രായം 10. പഠനം കഴിഞ്ഞാൽ യാത്ര നേരേ പശുത്തൊഴുത്തിലേക്കാണ്. 10 ഓളം മുന്തിയ ഇനം പശുക്കളുടെ പരിപാലനം ഈ ബാലൻ ഏറ്റെടുക്കും. പിതാവിന്റെ പശു വളർത്തലും പരിപാലനവും കണ്ട് വളർന്ന അൻഷിൽ ക്രമേണ അച്ചനോടൊപ്പം സഹായിയായി ഒപ്പം ചേർന്നു. അങ്ങനെ പശുക്കളെയും അതിന്റെ കിടാക്കുകളുടെയും പരിപാലനം ചെറുപ്രായത്തിൽ തന്നെ വശത്താക്കി. പടന്നക്കാട് അനന്തംപള്ളയിലെ കെ. മധു -കെ. അജിത ദമ്പതികളുടെ മകനും നീലേശ്വരം എൻ.കെ.ബി.എം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ അൻഷിലാണ് കുട്ടി കർഷകനിലൂടെ ശ്രദ്ധേയമാകുന്നത്.
ഒടുവിൽ അൻഷിലിനെ തേടി അവാർഡുമെത്തി. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ ഈ വർഷത്തെ കുട്ടി കർഷകൻ അവാർഡ് അൻഷിലിന് ലഭിച്ചു. പശുവളർത്തൽ ഉപജീവനമാക്കിയ അൻഷിലിന്റെ പിതാവിന്റെ തൊഴുത്തിൽ പത്ത് കറവപശുവും ഇവരുടെ കന്നുകളുമുണ്ട്. ദിവസവും 75 ലിറ്റർ പാൽ അളന്നുകൊടുക്കും. അഞ്ചാമത്തെ വയസിൽ തന്നെ അച്ചനോടൊപ്പം പശു തൊഴുത്തിൽ സഹായിയായി ഇപ്പോൾ എല്ലാം ചെയ്യുന്ന രീതിയിലെത്തി. അത്യാവശ്യ ഘട്ടത്തിൽ പാൽ കറന്നെടുക്കുന്നത് അത്ഭുതത്തോടെയാണ് പ്രദേശവാസികളും നോക്കി കാണുന്നത്. പാൽ കറന്നെടുക്കുകയും തീറ്റ കൊടുക്കുകയും കുളിപ്പിക്കുകയും മുറിവേറ്റാൽ മരുന്നുനൽകുകയും പരസഹായമില്ലാതെ ചെയ്യും.
തന്നെക്കാൾ പത്തിരട്ടി വലുപ്പമുള്ള പശുവിനെ മെരുക്കിയെടുക്കാനുള്ള അൻഷിലിന്റെ കഴിവ് അപാരമാണ്. പശുവിനെ കുളിപ്പിക്കുന്നതും അസുഖം വന്നാൽ മരുന്നുകൊടുക്കുന്നതും അൻഷിലാണ്. എത്ര വലുപ്പുള്ള പശുവായാലും ആളുകൾക്ക് നേരേ ചുഴറ്റുന്നതായാലും അൻഷിലിന്റെ കര സ്പർശമേറ്റാൽ അനുസരണയോടെ തല താഴ്ത്തി സ്നേഹം പ്രകടിപ്പിക്കും. പശുക്കളോടുള്ള അടങ്ങാത്ത സ്നേഹംമൂലം പിതാവിന്റെ കൂടെനിന്ന് പശുപരിപാലനത്തിൽ മുഴുകും. 17ന് കർഷക ദിനത്തിൽ രാവിലെ പത്തിന് കാഞ്ഞങ്ങാട് അരയി ഏരത്ത് മുണ്ട്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സനിൽനിന്ന് അൻഷിൽ മധു കുട്ടി കർഷക അവാർഡ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

