പച്ചക്കറി കൃഷിയിൽ വിഷു വിപണി കീഴടക്കി കുടുംബശ്രീ മിഷൻ
text_fieldsകുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ വിഷു വിപണി മുൻനിർത്തിയുള്ള പച്ചക്കറി കൃഷി വിളവെടുപ്പ്
തൃശൂർ: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു. വിഷരഹിത പച്ചക്കറികളിൽ വിഷുക്കണിയൊരുക്കാൻ കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ മണ്ണിൽ പൊന്ന് വിളഞ്ഞു. ‘വേനൽ മധുരം’ പദ്ധതിയിൽ 68.75 ഏക്കർ വിസ്തൃതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4,01,234 കിലോഗ്രാം തണ്ണിമത്തനാണ് വിളഞ്ഞത്. 66 സി.ഡി.എസുകളിലായി 90 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലൂടെ 383 അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ മധുരനേട്ടത്തിന് പുറകിൽ. 583 ഏക്കറിൽ പച്ചക്കറി കൃഷി ഒരുക്കി 1,549 ടൺ ഉൽപാദിപ്പിച്ചു.
ജില്ലയിലുടനീളം 1,378 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ കൃഷിയിൽ സജീവമായി പ്രവർത്തിച്ചു. വിഷുക്കാലത്ത് പച്ചക്കറി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിലസ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. വിഷുക്കണി ഒരുക്കുന്നതിനായി 62.65 ഏക്കറിൽ കണിവെള്ളരി കൃഷിയിറക്കി 3,82,165 കിലോ വിളവെടുത്തു. 78 സി.ഡി.എസുകളിലായി 671 കുടുംബശ്രീ അംഗങ്ങൾ കൃഷിയിൽ പങ്കാളികളായി. കടുത്ത വേനൽച്ചൂടിനെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് വിജയകരമായി നടപ്പാക്കിയ പദ്ധതിയിൽ കണിവെള്ളരി കൂടാതെ തണ്ണിമത്തൻ, മത്തൻ, കുമ്പളം, വെള്ളരി, ഷമാം, വിവിധയിനം പച്ചക്കറികൾ എന്നിവയും സമൃദ്ധമായി വിളഞ്ഞു.
വിഷരഹിതവും പുതുമയുള്ളതുമായ പച്ചക്കറികൾ ആളുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ സാധിച്ച സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങൾ. പരമ്പരാഗതവും ശാസ്ത്രീയവുമായ കൃഷിരീതിയും കൂട്ടായ പരിശ്രമവും സമയബന്ധിതമായ കൃഷിപരിപാലനവുമാണ് വിഷു വിപണി മുൻനിർത്തിയുള്ള വേനൽക്കാല കാർഷിക വിപ്ലവം കുടുംബശ്രീ സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

