ഒരുക്കാം.. വീട്ടിലൊരു പച്ചക്കറിത്തോട്ടം
text_fieldsകോഴിക്കോട്: വീട്ടിലെ ടെറസിലൊരുക്കിയ ജൈവ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവിലൂടെ മൂന്നുനേരവും തനത് രുചി നുകരുന്നതിെൻറ നിർവൃതിയിലാണ് കോഴിക്കോട് രാമല്ലൂരിലെ ജൗഹറും കുടുംബവും. മറ്റ് എല്ലാ ആവശ്യങ്ങളും മാറ്റിവെച്ച് രാവിലെയും വൈകുന്നേരവും തെൻറ കൃഷിയിടത്തിൽ ചെലവഴിക്കുന്ന ഇദ്ദേഹത്തിെൻറ ജീവിതം നമുക്കും പിൻപറ്റാവുന്നതേ ഉള്ളൂ...
കോഴിക്കോട് ഗവ. പോളിടെക്നിക് കോളജിലെ അധ്യാപകനാണ് ജൗഹർ. ഭാര്യ ഷംന ആയുർവേദ ഡോക്ടറും. പച്ചക്കറി സ്വന്തമായി കൃഷി ചെയ്ത് അതിൽനിന്ന് ലഭിക്കുന്ന വിളവിലൂടെ സ്വാദിഷ്ടമായ ഭക്ഷണം നുകരുന്നതിെൻറ ഒരു സുഖം അത് വേറെ തന്നെയാണെന്നാണ് ഇവരുടെ അനുഭവം.
വീടിെൻറ രണ്ടാം നിലയുടെ ടെറസ് മുഴുവനായും കൃഷിക്കായി വിനിയോഗിച്ചിരിക്കുകയാണ്. വെണ്ട, കൈപ്പ, പയർ, വഴുതനങ്ങ, വെള്ളരി, മുളക്...തുടങ്ങി നിത്യോപയോഗ പച്ചക്കറികൾ. എല്ലാം വിളവെടുക്കാൻ പാകത്തിന് നിൽക്കുന്നയാ കാഴ്ച തന്നെ മനസ്സിന് കുളിരേകും. അധ്യാപനവൃത്തിക്കിടയിൽ കൃഷി പരിപാലനത്തിന് എവിടെ സമയമെന്നാണ് പലരുടെയും മനസ്സിൽ ആദ്യമെത്തുന്ന ചോദ്യം. അതിനും മറുപടിയുണ്ട് ജൗഹറിെൻറയടുത്ത്... സമർപ്പണബോധം. മനസ്സറിഞ്ഞ് കൃഷിയിറക്കിയാൽ നമ്മളും കൃഷിയിലലിഞ്ഞു ചേരും.
തലമുറകളായി പകർന്നുകിട്ടിയ കാർഷിക അറിവുകളെ തന്നെക്കൊണ്ട് സാധ്യമായ രീതിയിൽ പ്രാവർത്തികമാക്കുകയാണ് ഇദ്ദേഹം. പുതിയ വീട് നിർമിച്ചപ്പോൾ തന്നെ കൃഷിക്കായും അതിലൊരിടം മാറ്റിവെക്കാൻ ഇദ്ദേഹം മറന്നില്ല. 20ഒാളം ഗ്രോബാഗുകളിലാണ് തൈകൾ വിന്യസിച്ചിട്ടുള്ളത്. വിളവിലെ ഒരു പങ്ക് മറ്റുള്ളവർക്കും നൽകുന്നുണ്ട്.
അമ്മമാർ കുട്ടികൾക്ക് നൽകുന്ന അതേ പരിചരണം വീട്ടിലെ പച്ചക്കറി കൃഷിക്കും നൽകേണ്ടതുണ്ട്. സമയാസമയങ്ങളിൽ നനവ് കിട്ടിയില്ലെങ്കിൽ ഫലപുഷ്ടിയെ അത് പ്രതികൂലമായി ബാധിച്ചേക്കാം. അത്രത്തോളം പ്രധാനമാണ് പരിചരണവും. എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ ഉടനടി പരിഹാരം കാണലാണ് അഭികാമ്യം. പിന്നീട് പരിഹരിക്കാമെന്നു കരുതി മാറ്റിവെച്ചാൽ രോഗം ചെടിയിൽ മുഴുവനായും പടർന്നു കഴിഞ്ഞിരിക്കും. വെള്ളീച്ച ശല്യത്തിനും പയറിെൻറ തെനക്ക് വരുന്ന കറുപ്പ് നിറത്തിനും പരിഹാരവും ഇദ്ദേഹത്തിെൻറ പക്കലുണ്ട്. സുഡോ മോണോസ് എന്ന ജെെവ ലായനി ഇലയുടെ അടിഭാഗത്ത് തെളിച്ചാൽ വെള്ളീച്ച ശല്യം ഒഴിവാക്കാം.
പച്ച ചാണകവും പിണ്ണാക്കും വെള്ളത്തിൽ 10ദിവസത്തോളം പൊതിർത്തിവെക്കുക. ഇതാണ് പിന്നീട് വളമായിഉപയോഗിക്കുന്നത്. കൂടാതെ കോഴിക്കാട്ടവും വീട്ടിലെ പച്ചക്കറി കൃഷിക്ക് മികച്ച വളമാണ്. കൃഷിക്കായി കണ്ടെത്തുന്ന മണ്ണും ഒരുക്കിയെടുക്കേണ്ടതുണ്ട്. സാധാരണ മണ്ണ് ഒരാഴ്ച കുമ്മായം ചേർത്ത് നനച്ചിടണം. പിന്നീട് ഒരാഴ്ചയോളം ചാണകപ്പൊടി ഇട്ടുവെക്കുക. ഇതൊന്നും വെറുതെ ചെയ്യുന്നതല്ല. കായ്ബലം കൂട്ടാനും നല്ല വിളവ് ലഭിക്കാനും ഇത്തരത്തിൽ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇദ്ദേഹം പറയുന്നു. അതേപോലെ കീടങ്ങളെ അകറ്റാൻ മത്തി/ശർക്കര ചേർത്ത ഫിഷ് അമിനോ ലായനിയാണ് ഉത്തമം. പുളിച്ച മോര് തളിക്കുന്നതും കീടങ്ങളെ തുരത്താൻ സഹായകമാണ്.
കായ്ബലം കൂട്ടാനും നല്ല വിളവിനും ആയി ഹൈബ്രിഡ് തൈകൾ തന്നെ വാങ്ങി കൃഷിയിറക്കുന്നതാണ് നല്ലത്. മണ്ണിെൻറ ഗുണമേന്മയും മറ്റൊരു പ്രധാന ഘടകമാണ്.
വീട്ടിലൊരു കുഞ്ഞു കൃഷിയിടം ഒരുക്കുകയെന്നത് കേവലം വരുന്ന മലയാളികളുടെ സ്വപ്നമാണ്. എന്നാൽ നിത്യേനെയുള്ള പരിചരണം പലർക്കും കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ വിലങ്ങുതടിയാവുന്നു. ടെറസിന് മുകളിൽ ആർക്കും കൃഷിയൊരുക്കാവുന്നതേയുള്ളൂ. മടികൂടാതെ രാവിലെയും വൈകീട്ടും പരിചരണത്തിനായി സമയം കണ്ടെത്തണമെന്നു മാത്രം. ഇങ്ങനെ വർഷത്തിലുടനീളം ജൈവരീതിയിൽ കൃഷിചെയ്ത സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് നമുക്ക് ആരോഗ്യം നിലനിർത്താം. പച്ചക്കറി വിലയുടെ മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകളിൽ ആശങ്കപ്പെടാതെ സന്തോഷകരമായ, ആരോഗ്യകരമായ കുടുംബജീവിതം നയിക്കാൻ ഇത് വഴിയൊരുക്കും.
ആസൂത്രിതമായി വേണം കൃഷിയിറക്കാൻ. എങ്കിൽ മാത്രമേ വർഷത്തിലുടനീളം വിളവ് ലഭിക്കൂ..വെണ്ട 6മാസം, തക്കാളി 3മാസം, വഴുതിന 3വർഷം തുടങ്ങി ഒാരോന്നിെൻറയും കാലപരിധി അറിഞ്ഞുവെക്കണം. നാലോ അഞ്ചോ ഗ്രോബാഗുകൾ ഓരോന്നിനും നീക്കിവെക്കുക. വള്ളികളായി പടർന്നുപിടിക്കുന്ന കൈപ്പ, പയർ തുടങ്ങിയവക്ക് പ്രത്യേക സ്ഥലം നീക്കിവെക്കുന്നത് നല്ലതായിരിക്കും. അടുക്കും ചിട്ടയോടും വേണം ഓരോന്നും വിന്യസിക്കാൻ. ആവശ്യം കഴിഞ്ഞാൽ ഗ്രോബാഗുകൾ വലിെച്ചറിയണ്ടതുമില്ല. അതിലെ മണ്ണുപയോഗിച്ച് മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്.
വ്യാവസായികാവശ്യത്തിന് കൃഷി വ്യാപിപ്പിക്കാനൊന്നും ഇദ്ദേഹം ഉദ്ദേശിക്കുന്നില്ല. എങ്കിലും കൃഷിയിൽ താത്പര്യമുള്ളവർക്ക് നിർദ്ദേശങ്ങളും സഹായവും നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.