സൈനുദ്ദീൻ സ്വന്തം വീട്ടുവളപ്പിൽ തീർക്കുന്നത് ജൈവ വിസ്മയം
text_fieldsസൈനുദ്ദീൻ തന്റെ കൃഷിയിടത്തിൽ
വാടാനപ്പള്ളി: 50 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയിൽ വിസ്മയം തീർക്കുകയാണ് വാടാനപ്പള്ളി പട്ടലങ്ങാടി രായംമരയ്ക്കാർ വീട്ടിൽ സൈനുദ്ദീൻ. തന്റെ വീട്ടിലേക്ക് അവശ്യമായ എല്ലാ പഴങ്ങളും പച്ചക്കറികളും സ്വന്തമായി തന്നെ അദ്ദേഹം വിളയിച്ചെടുക്കുന്നുണ്ട്. സ്ഥലപരിമിതിയെ മറികടക്കാൻ ആധുനിക കൃഷി രീതികളിൽ പുത്തൻ പരീക്ഷണങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. വെർട്ടിക്കൽ കൃഷിരീതിയും തുള്ളിനനയും തിരിനനയും മണ്ണില്ലാ കൃഷിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. താൻ ആർജിച്ചെടുത്ത കൃഷിയറിവുകൾ പകർന്നുനൽകാൻ ഏറെ ആവേശമാണ് സൈനുദ്ദീന്.
പച്ചക്കറികൾക്ക് പുറമെ വിവിധ പഴവർഗങ്ങളും ഇദ്ദേഹം വിളയിച്ചെടുക്കുന്നുണ്ട്. എത്ര വിളവുണ്ടായാലും കൃഷി ചെയ്തുണ്ടാക്കുന്നതൊന്നും ഇദ്ദേഹം വിൽക്കാറില്ല. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമായി പങ്കിട്ടുകൊടുക്കുകയാണ് പതിവ്. മട്ടുപ്പാവിൽ കോവയ്ക്ക, പയർ, കൈപ്പക്ക, തക്കാളി, ഡ്രാഗൺ ഫ്രൂട്ട് എന്നിവ സമൃദ്ധമായി വിളഞ്ഞു. വീട്ടുമുറ്റത്ത് പച്ചക്കറികൾക്ക് പുറമെ വിവിധയിനം പച്ചമുളകുകളും തോട്ടത്തിലുണ്ട്. വാടാനപ്പള്ളി കൃഷിഭവന്റെ അകമഴിഞ്ഞ സഹകരണം ഉണ്ടെന്ന് സൈനുദ്ദീൻ പറഞ്ഞു.
പേരക്കുട്ടികളായ സായിദ്, സയാൻ എന്നിവരാണ് കൃഷിപ്പണിക്ക് കൂട്ടായി സൈനുദ്ദീനൊപ്പമുള്ളത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച ഹൈടെക് കർഷകനായി സൈനുദ്ദീനെ മുന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. സി.പി.എം പട്ടലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയായ സൈനുദ്ദീൻ തെരഞ്ഞെടുപ്പ് ചൂടിനിടയിലും കൃഷിക്കാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞേ ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഇറങ്ങൂ എന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

